Wednesday, October 23, 2024

HomeAmericaകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഴുപ്പലക്കലുകള്‍ അവസാനിപ്പിക്കണം; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള സ്ഥാനം എല്ലാവരിലും മുകളില്‍ ഡോ. മാമ്മന്‍...

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഴുപ്പലക്കലുകള്‍ അവസാനിപ്പിക്കണം; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള സ്ഥാനം എല്ലാവരിലും മുകളില്‍ ഡോ. മാമ്മന്‍ സി. ജേക്കബ്

spot_img
spot_img

സ്വന്തം ലേഖകന്‍

ഫ്‌ലോറിഡ: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പിന്മാറണമെന്ന് ഐ.ഒ.സി (യു.എസ്.എ ) കേരള ചാപ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് ഡോ. മാമ്മന്‍ സി. ജേക്കബ്. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ താഴെത്തട്ടു മുതലുള്ള നേതാക്കന്‍മാര്‍ ഒരുമയോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇവിടെ ഗ്രൂപ്പ് രാഷ്ട്രീയമല്ല പ്രശ്‌നം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങള്‍ ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനു മാറ്റം വരണം. ചെറുപ്പക്കാരായ പുതിയ നേതാക്കളും പരിചയസമ്പന്നരായ സീനിയര്‍ നേതാക്കളും ഒരേ മനനസോടെ ഒറ്റക്കെട്ടായി അടുത്ത പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ലക്ഷ്യമായി പ്രവര്‍ത്തനം ആരംഭിക്കണം. അദ്ദേഹം വ്യക്തമാക്കി.

വ്യക്തികള്‍ ഗ്രൂപ്പുകള്‍ എന്നിവയെക്കാള്‍ വലുത് പാര്‍ട്ടിയാണ്. ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനം ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ നടന്നതാണ്. ഇനി അതിന്‍മേല്‍ ചര്‍ച്ചകളും വിഴുപ്പലക്കലുകളും ആവശ്യമില്ല. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഇതിന്റെ പേരില്‍ അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ചെറുപ്പക്കാരായ നേതാക്കള്‍ പാര്‍ട്ടിയില്‍ മുന്‍ നിരയില്‍ വരണമെന്ന കാര്യത്തില്‍ ഈ നേതാക്കളുള്‍പ്പെടെ ആര്‍ക്കും എതിരഭിപ്രായമില്ല.

അര നൂറ്റാണ്ടിലേറെ എം.എല്‍.യും 7 പതിറ്റാണ്ടിലേറെ പാര്‍ട്ടി പ്രവര്‍ത്തനവും നടത്തി വരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നന്നേ ചെറുപ്പത്തില്‍ തന്നെ കേന്ദ്രമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പാര്‍ട്ടിയിലും ജന ഹൃദയങ്ങളിലും ഉള്ള സ്ഥാനം മായിച്ചുകളയാന്‍ കഴിയുന്ന ഒന്നല്ല.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ചു പൂര്‍ത്തീകരിച്ച പദ്ധതികള്‍ കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. അദ്ദേഹം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ തലങ്ങും വിലങ്ങും ഉദഘാടനം ചെയ്തതല്ലാതെ മുന്‍ എല്‍. ഡി എഫ് സര്‍ക്കാര്‍ എന്താണ് ചെയ്തത് ഭാവന ശൂന്യരായ ഇടതു മുന്നണി സര്‍ക്കാരിന് ഇക്കുറി പുതുതായി ചെയ്യാന്‍ ഒന്നുമില്ലെന്ന് നാം കണ്ടതാണ്. അദ്ദേഹം പറഞ്ഞു.

അതെ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിന്റെ അന്തകനായി ചിത്രീകരിക്കുന്ന നേതാക്കള്‍ ചിന്തിക്കണം പാര്‍ടിയെ കെട്ടിപ്പടുക്കാന്‍ അദ്ദേഹം നടത്തിയ അശ്രാന്ത പരിശ്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക് കഴിയുമോ ഈ വാര്‍ധക്യത്തിലും ജനങ്ങളുടെ ഇടയില്‍ എല്ലാ അവശതകളും മറന്നുകൊണ്ട് 1820 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിയിലെ സ്ഥാനം എന്നും ഉന്നതിയില്‍ തന്നെയായിരിക്കും. ഡോ. മാമ്മന്‍ സി. ജേക്കബ് വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോളം നിര്ഭാഗ്യവാനായ മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം പുറത്തുകൊണ്ടുവന്ന അഴിമതി കഥകള്‍ വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ എല്‍.ഡി.എഫിന്റെ സ്ഥാനം അറബിക്കടലില്‍ ആയിരുന്നേനെ. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മാത്രം ഏഴോളം വന്‍ അഴിമതികള്‍ ചെന്നിത്തല പുറത്തുകൊണ്ടുവന്നു. അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷത്തിന് ഏറെ തലവേദന ഉയര്‍ത്തിയ പല വിവാദങ്ങളും തെരെഞ്ഞെടുപ്പ് കാലത്ത് ജനങ്ങളില്‍ എത്തിക്കാന്‍ ബൂത്ത് തലത്തില്‍ വരെയുള്ള നേതാക്കന്മാര്‍ ഗ്രൂപ്പ് കളിയുടെ പാരമ്യത്തില്‍ കളഞ്ഞു കുളിച്ചു.

എല്‍.ഡി.എഫ് ആകട്ടെ കേവലം കിറ്റ് നല്‍കിക്കൊണ്ട് കേരളജനതയെ കബളിപ്പിച്ചു ഭരണവും കൊണ്ടുപോയി. ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങി മറ്റു നേതാക്കന്മാര്‍ക്കും സ്വീകാര്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും പരാജയം രുചിച്ചത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി

അതുകൊണ്ട് ഉന്നത നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം ആരോപണങ്ങള്‍ നിര്‍ത്തണം. കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഗ്രൂപ്പ് വൈര്യങ്ങള്‍ മറന്നു എല്ലാവരും ഒറ്റക്കെട്ടോടെ പ്രവര്‍ത്തിച്ച് അടുത്തതെരെഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തര്‍ജ്ജിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഡോ. മാമ്മന്‍ സി ജേക്കബ് കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments