കോഴിക്കോട്: ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പ്രതികളായ ഷിബിലിനെയും ഫര്‍ഹാനയെയും തിരൂരില്‍ എത്തിച്ച് ചോദ്യം ചെയ്യും.
മേയ് 18-ാം തീയതി ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖായിരുന്നു. ഇതിനുശേഷമാണ് പ്രതികളായ ഷിബിലും ഫര്‍ഹാനയും ലോഡ്ജിലെത്തിയത്. 19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും മുറിയില്‍നിന്ന് പുറത്തേക്ക് പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 18-ാം തീയതി ലോഡ്ജ് മുറിയിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തേക്ക് കണ്ടിട്ടേയില്ലെന്നാണ് വിവരം.
കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സിദ്ദിഖിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. മേയ് 18-ാം തീയതി മുതല്‍ കാണാതായ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അന്നേദിവസവും തൊട്ടടുത്തദിവസങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപ പിന്‍വലിച്ചിരുന്നു. ഇതുസംബന്ധിച്ച് മകന് സന്ദേശം ലഭിച്ചതോടെയാണ് സംശയമുണ്ടായത്. മാത്രമല്ല, സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നതും സംശയത്തിനിടയാക്കി. ഇതോടെ സിദ്ദിഖിനെ കാണാനില്ലെന്ന് സ്ഥിരീകരിക്കുകയും കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ലോഡ്ജ്മുറിയില്‍വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കിയാണ് പ്രതികള്‍ ഉപേക്ഷിച്ചത്. മേയ് 18-നും 19-നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. മേയ് 19-ന് സിദ്ദിഖിന്റെ കാറില്‍ ട്രോളി ബാഗുകളുമായി പ്രതികള്‍ ലോഡ്ജില്‍നിന്ന് പുറത്തേക്കിറങ്ങി. തുടര്‍ന്ന് അട്ടപ്പാടിയിലെത്തി ട്രോളി ബാഗുകള്‍ കൊക്കയിലിട്ടശേഷം ഷൊര്‍ണ്ണൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കടന്നതായാണ് നിഗമനം. സിദ്ദിഖിന്റെ കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്.
ഷിബില്‍, ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിഖ് എന്നിവരാണ് നിലവില്‍ സിദ്ദിഖ് കൊലക്കേസില്‍ അറസ്റ്റിലായവര്‍. മുഖ്യപ്രതികളായ ഷിബിലിനെയും ഫര്‍ഹാനയെയും ചെന്നൈയില്‍നിന്ന് തിരൂരില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്യും.