ഓർമ്മയിൽ മറന്നേപോം
സന്ധ്യയിലൊരു ദിനം
കർമ്മ ഭൂമിയിൽ നട്ട
പൂമരമിളകുമ്പോൾ
പൊയ് പൊയ പലവിധ
പല്ലവമണ ഞ്ഞെൻറെ
മെയ്യിലെ സിരകളിൽ
നർത്തനമാടിടുമ്പോൾ
പരിതാപത്തിൽ അയ്യോ
താണുപോവുമ്പോൾ ആരോ
അരികിൽ സ്പർശിക്കുന്നു
ചന്ദനലേപം പോലെ
കരത്തിലെടുത്തെന്നെ –
യകലേയ്ക്കെവിടേയ്ക്കോ
ഒന്നുമേ ചൊല്ലീടാതെ
നടന്നു നീങ്ങീടുമ്പോൾ
കരളിൽ കുളിർമയായ്
പൂനിലാവണയുമ്പോൾ
കമനീകടാക്ഷത്തിൽ
കണ്ണിണ മങ്ങിപ്പോയോ !
വ്യർത്ഥമായ് കഴിയുന്ന
മാനവരാശിക്കെന്നും
അർദ്ധ കല്പന നൽകും
നാദരൂപിണിയായി
അമ്പലവിളക്കിലെ
നെയ്ത്തിരിനാളം പോലെ
അനുരാഗത്താലെന്നെ –
യാരോമലുണർത്തുന്നു
കണിയായവൾ മുന്നിൽ
ഇണയായവളുള്ളിൽ
ഗുണിയായവൾ വിണ്ണിൽ
തുണയായവൾ മന്നിൽ
ജ്ഞാനവൃക്ഷത്തിൻ കനി –
യനുനയമായി നൽകി
പാനപാത്രത്തിൽ നറും
മുന്തിരിച്ചാറും പേറി
കണ്ടു ഞാനാവേളയിൽ
മങ്ങിയും തിളങ്ങിയും
വിണ്ടലം പോലെ ചുറ്റും
കാർത്തിക മുത്താo നിന്നെ
സ്നേഹിതേ, അനുരാഗ
മാലികേ, നീയുള്ളത്തിൽ
മോഹാനുഭാവത്തിന്റെ
കണങ്ങൾ ചുരത്തുക
അത്രയും മതി യനു-
രാഗിണിയെനിക്കെൻറെ
ചിത്രശാലയിൽമേവും
സൗന്ദര്യധാമം നീയാം.
***************************
–ആര്യാട് വാസുദേവൻ