തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.
വിജയ് പിള്ള എന്നയാള്‍ ബാംഗ്‌ളൂരില്‍ വന്ന് തന്നെ കാണുകയും സി പിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍മാഷ് പറഞ്ഞതനുസരിച്ചാണ് താന്‍ ഈ നിര്‍ദേശം മുന്നോട്ടു വയ്കുന്നതെന്നും പറഞ്ഞതായി സ്വപ്‌നാ സുരേഷ് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.
30 കോടി തരുമെന്നും അതും വാങ്ങിച്ച് ജയ്പൂരിലോ ഹരിയാനയിലോ അല്ലങ്കില്‍ വിദേശ രാജ്യത്തെവിടെയെങ്കിലോ ജീവിച്ചോളണമെന്നും അല്ലങ്കില്‍ സ്വപ്‌നയുടെ ജീവന് തന്നെ ഭീഷണിയുണ്ടാകുമെന്നും സി പിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍മാഷ് പറഞ്ഞുവെന്നും വിജയ് പിള്ള തന്നോട് പറഞ്ഞതായി സ്വപ്‌ന ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും മകള്‍ വീണാ ഭാര്യ കമല തുടങ്ങിയവര്‍ക്കെതിരായ എല്ലാ തെളിവുകളും കൈമാറുകയും അതിന് ശേഷം പണവും വാങ്ങി രാജ്യം വിടുകയും ചെയ്യുക എന്നതാണ് ഇയാള്‍ തന്നോട് പറഞ്ഞത്. ഗോവിന്ദന്‍മാഷാണ് തന്നോട് ഇക്കാര്യം സ്വപ്‌നയുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടതെന്നും ഇവര്‍ ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പിന്‍വലിക്കുകയും അത് കളവാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ പറയുകയും ചെയ്യണമെന്ന് ഇയാള്‍ തന്നോട് പറഞ്ഞതായും സ്വപ്‌നാ സുരേഷ് പറഞ്ഞു. എം എ യൂസഫലിക്കെതിരെ ഇനി ഒരക്ഷരം മിണ്ടരുതെന്നും വിജയ് പിള്ള തന്നോട് പറഞ്ഞു. വലിയ സ്വാധീനമുള്ള യൂസഫലി വിചാരിച്ചല്‍ സ്വപ്നയെ ഇല്ലാതാക്കാനോ അല്ലങ്കില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ അതില്‍ എന്തെങ്കിലും നിയമവിരുദ്ധ സാധനം വച്ച് ജയിലിലാക്കാനോ സാധിക്കുമെന്നും ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സ്വപ്‌നാ സുരേഷ് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.