കോട്ടയം: കപ്പൽ പിടിച്ചെടുത്ത ഇറാൻ നാവിക കമാൻഡോകൾ ജീവനക്കാരോട് മാന്യമായാണ് പെരുമാറിയതെന്ന് മോചിതയായ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ്. കപ്പൽ പിടിച്ചെടുത്ത വേളയിൽ ഭയം ഉണ്ടായിരുന്നു. എന്നാൽ, അവരുടെ പെരുമാറ്റത്തിൽ നിന്ന് ഭയം മാറിയെന്നും ആൻ പറഞ്ഞു.
ഭക്ഷണവും കുടിവെള്ളവും എല്ലാം ലഭ്യമായിരുന്നു. ഭക്ഷണം പാകം ചെയ്യാനും അനുവദിച്ചു. ജീവനക്കാരെ ഉപദ്രവിക്കണമെന്ന മനോഭാവം അവർക്ക് ഇല്ലായിരുന്നു. കപ്പലിലെ ഏക വനിതയായിരുന്നത് കൊണ്ടാകാം തന്നെ ആദ്യം മോചിപ്പിച്ചത്. കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും എംബസിയും വിഷയത്തിൽ ഇടപെട്ടു. അതിനാൽ വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ അവസരം കിട്ടിയത്. മോചനം സാധ്യമായതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും ആൻ പറഞ്ഞു.
ആഗ്രഹം കൊണ്ട് സ്വീകരിച്ച ജോലിയാണെന്നും തിരികെ പോകുമെന്നും ആൻ വ്യക്തമാക്കി. കപ്പലിലെ സംഭവങ്ങൾ ജീവിതത്തിൽ നേരിട്ട ഒരു അനുഭവമാണ്. അതിൽ നല്ലതും ചീത്തയും ഉണ്ടാവും. മറ്റ് ജീവനക്കാരുടെ മോചനം ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആൻ ടെസ ജോസഫ് വ്യക്തമാക്കി.
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മോചിതയായ ആൻ ടെസ ജോസഫ് ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. കോട്ടയം വാഴൂരിൽ താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശി പുതുമന വീട്ടിൽ ബിജു എബ്രഹാമിന്‍റെയും ബീനയുടെയും മകളാണ് ആൻ. തൃശൂർ സ്വദേശികളായ ആനിന്‍റെ കുടുംബം കോട്ടയത്തേക്ക് താമസം മാറ്റുകയായിരുന്നു.