ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ രണ്ടുവർഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വർമ അടക്കം 68 പേർക്ക് അസാധാരണമായ അടിയന്തര സ്വഭാവത്തിൽ സ്ഥാനക്കയറ്റം നൽകിയത് എന്തിനാണെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.
ഇക്കാര്യത്തിൽ ഗുജറാത്ത് സർക്കാറിന്റെ സെക്രട്ടറിയോട് സുപ്രീംകോടതി വിശദീകരണം തേടി. ഗുജറാത്ത് ഹൈകോടതിയുണ്ടാക്കിയ സ്ഥാനക്കയറ്റപ്പട്ടികയും ഗുജറാത്ത് സർക്കാറിന്റെ നിയമന വിജ്ഞാപനവും അന്തിമമായി സുപ്രീംകോടതി വിധിയെ ആശ്രയിച്ചിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ജില്ല ജഡ്ജി നിയമന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ആ നടപടി മറികടന്ന് സ്ഥാനക്കയറ്റപ്പട്ടിക ഉണ്ടാക്കിയത് കടന്നുകയറ്റമായി അഭിപ്രായപ്പെട്ട ശേഷമാണ് സുപ്രീംകോടതി വിശദീകരണം തേടിയത്. ഇവർക്ക് യോഗ്യത നോക്കാതെ ജില്ല ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകിയതിനെതിരെ സമർപ്പിച്ച ഹരജി ബെഞ്ച് ഈ മാസം എട്ടിന് വീണ്ടും കേൾക്കും.
ഹൈകോടതിയുടെ സ്ഥാനക്കയറ്റപ്പട്ടികയിലെ നിയമനത്തിനെതിരെ മാർച്ച് 28ന് സുപ്രീംകോടതിയിൽ കേസ് എത്തിയിട്ടും ഏപ്രിൽ 18ന് ഗുജറാത്ത് സർക്കാർ തിരക്കിട്ട് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത് കോടതി പ്രക്രിയയെ മറികടക്കാനുള്ള നീക്കമാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതിനാൽ സ്ഥാനക്കയറ്റപ്പട്ടികയുണ്ടാക്കിയത് സിനിയോറിറ്റിയോടൊപ്പം യോഗ്യത പരിഗണിച്ചാണോ അതല്ല, യോഗ്യതക്കൊപ്പം സീനിയോറിറ്റി പരിഗണിച്ചാണോ എന്ന് അറിയിക്കാൻ ഗുജറാത്ത് ഹൈകോടതിയോടും കോടതി നിർദേശിച്ചു.
പരീക്ഷയിലെ മാർക്കും സീനിയോറിറ്റിയും പരിഗണിക്കാതെ തിരക്കിട്ട് നടത്തിയ സ്ഥാനക്കയറ്റത്തിനെതിരെ ഗുജറാത്തിൽ മുതിർന്ന സിവിൽ ജഡ്ജിമാരുടെ കേഡറിലുള്ള രവികുമാർ മേത്തയും സചിൻ പ്രതാപ് റായ് മേത്തയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.