തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യവില്‍പനക്ക് സാധ്യത ഉറപ്പിച്ച് സര്‍ക്കാര്‍. പ്രതിപക്ഷ എം.എല്‍.എമാരുടെ എതിര്‍പ്പ് അവഗണിച്ച് ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സമിതി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും.
ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ ബാറുടമകള്‍ക്കും അവസരം കിട്ടുന്ന രീതിയിലാണ് ചട്ടഭേദഗതി. ഐ.ടി പാര്‍ക്കുകള്‍ക്ക് എഫ്എല്‍ 4 സി ലൈസന്‍സ് നല്‍കും. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐ.ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിയ്ക്കോ നടത്തിപ്പ് നല്‍കും.
ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടിവരുമെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് നിയമസഭാ സമിതിയുടെ തീരുമാനം. നിലവിലെ ബാര്‍ ലൈസന്‍സികളിലേക്ക് നടത്തിപ്പ് പോകുമെന്നതാണ് എതിര്‍പ്പ് ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. ഐടി പാര്‍ക്കുകളില്‍ മദ്യ വില്പനക്ക് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വിദേശകമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്നായിരുന്നു വിശദീകരണം.