Saturday, July 27, 2024

HomeMain Storyകണ്ണൂര്‍ സിഹം കെ സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കും

കണ്ണൂര്‍ സിഹം കെ സുധാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കും

spot_img
spot_img

തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി കെ സുധാകരന്‍ നയിക്കും. സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയോഗിച്ചു. വിവരം സോണിയാ ഗാന്ധി സുധാകരനെ അറിയിച്ചു. തീരുമാനം രാഹുല്‍ ഗാന്ധി സുധാകരനെ അറിയിച്ചു.

അവസാന നിമിഷം മറ്റ് പല പേരുകളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നെങ്കിലും കെ സുധാകരനെ തന്നെ കെ.പി.സി.സിയെ നയിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് പകരമാണ് കെ സുധാകരന്‍ പദവിയിലേക്ക് എത്തുന്നത്.

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളും നിലവിലെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ സുധാകരന്‍ കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.

കേരള രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ മുഖമാണ് സുധാകരന്‍. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവ്. പ്രവര്‍ത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വര്‍ഗ്ഗീയ ഫാസിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി. എതിരാളികള്‍ പോലും സമ്മതിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ്.

പ്രവര്‍ത്തകരാണ് എന്റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവര്‍ത്തകര്‍ക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂര്‍വ്വം നേതാക്കന്‍മാരില്‍ ഒരാള്‍, പ്രഭാഷണങ്ങളിലൂടെയും, പ്രവൃത്തികളിലൂടെയും സി.പി.എമ്മിന്റെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്കെതിരെയും, അനീതികള്‍ക്കെതിരെയും സാഗര ഗര്‍ജ്ജനമായി, കോണ്‍ഗ്രസ്സിന്റെ ക്ഷോഭിക്കുന്ന നാവായി വര്‍ത്തമാന കാലഘട്ടത്തെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ നിത്യസാന്നിധ്യമാണ് കെ സുധാകരന്‍.

കണ്ണൂര്‍ ജില്ലയിലെ എടക്കാട് താലൂക്കിലെ നടാല്‍ എന്ന ഗ്രാമത്തില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11നാണ് കുമ്പക്കുടി സുധാകരന്‍ അഥവാ കെ സുധാകരന്‍ ജനിച്ചത്. എം.എ എല്‍.എല്‍.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, പിന്നീട് നിയമബിരുദവും നേടി.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ സുധാകരന്‍ 1967-1970 കാലഘട്ടത്തില്‍ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. 1971-1972ല്‍ കെ.എസ്.യു(ഒ) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി. 1973-1975ല്‍ നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.(ഒ)) സംസ്ഥാന പ്രസിഡന്റ്, 1976-1977ല്‍ യൂത്ത് കോണ്‍ഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1969ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ (കോണ്‍ഗ്രസ്(ഒ)വിഭാഗം) നിലയുറപ്പിച്ചു. 1978ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്. 1981-1984 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

1984ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1984 മുതല്‍ 1991 വരെ കെ.പി.സി.സിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായിരുന്ന സുധാകരന്‍ 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡി.സി.സിയുടെ പ്രസിഡന്റായിരുന്നു. 1991-2001 കാലഘട്ടത്തില്‍ യു.ഡി.എഫഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2018-2021 കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു

1980, 1982 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എടക്കാട് നിന്നും 1987ല്‍ നടന്ന നിയമസഭ ഇലക്ഷനില്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചു എങ്കിലും പരാജിതനായി. 1991ല്‍ നിയമസഭയിലേയ്ക്കുള്ള എടക്കാട് മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഒ ഭരതനോട് തോറ്റു.

1991ല്‍ ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയ ഒ. തനെ തന്നെ ഒടുവില്‍ 1996ല്‍ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറങ്ങി.

1996ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍ രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന്‍ ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006ല്‍ സി.പി.എം നേതാവായ കെ.പി. സഹദേവനെയും തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് നിയമസഭ അംഗമായി.

2001-2004 കാലഘട്ടത്തിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ കെ സുധാകരന്‍ ആദ്യമായി വനംവകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2009ല്‍ നടന്ന ലോക്‌സഭ തിരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ.കെ. രാഗേഷ്‌നെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചു എങ്കിലും സിപിഎമ്മിലെ പി.കെ. ശ്രീമതിയോട് ഏഴായിരത്തിനടുത്ത് വോട്ടിന് തോറ്റു.ധ8പ അപരന്‍മാര്‍ പിടിച്ച വോട്ടാണ് ഇക്കുറി സുധാകരന് വിനയായത്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു കോട്ടയായ ഉദുമയില്‍ നിന്ന് മത്സരിച്ചു. എങ്കിലും സി.പി.എമ്മിലെ കുഞ്ഞിരാമനോട് തോറ്റു. 2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം.പിയായിരുന്ന സി.പി.എമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയ വിവാദങ്ങളില്‍ എന്നും മുന്നിലുണ്ടായിരുന്നു കെ സുധാകരന്‍. കൊലക്കേസുകളില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായി. 1993 ല്‍ സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റ് സിപിഐഎം പ്രവര്‍ത്തകന്‍ നാല്പാടി വാസു കൊല്ലപ്പെട്ട സംഭവമാണ് ഇതില്‍ ഒന്ന്.

സുധാകരനാണ് വെടിവെച്ചതെന്നായിരുന്നു അന്ന് സി.പി.എം ആരോപിച്ചത്. കണ്ണൂരില്‍ ചുവടുറപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടിയ കെ സുധാകരന്‍ എകെജി ആശുപത്രി ഭരണസമിതി പിടിച്ചെടുത്ത് സിപിഐഎമ്മിനെ ഞെട്ടിച്ചു.

ഇ പി ജയരാജന് എതിരായ വധശ്രമക്കേസായിരുന്നു മറ്റൊരു വിവാദം. ഇപി ജയരാജന് ട്രെയിനില്‍ വച്ച് വെടിയേറ്റ സംഭവത്തില്‍ സുധാകരന്‍ പ്രതിയായി. ഇന്നും മാറാത്ത ദുഷ്‌പേരായി ആ സംഭവം തുടരുന്നു. മുത്തങ്ങ വെടിവെയ്പ്പാണ് മറ്റൊന്ന്. എ.കെ ആന്റണി മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെയായിരുന്നു മുത്തങ്ങ ഭൂസമരവും ആദിവാസികള്‍ക്കെതിരെയുള്ള വെടിവെപ്പും നടന്നത്.

റിട്ട. അധ്യാപികയായ സ്മിതയാണ് ഭാര്യ. (ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാടാച്ചിറ) മക്കള്‍: സന്‍ജോഗ് സുധാകര്‍, സൗരവ് സുധാകര്‍ (ബിസിനസ്സ്), മരുമകള്‍. ശ്രീലക്ഷ്മി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments