പി പി ചെറിയാൻ
വാഷിങ്ടൻ ഡിസി : അമേരിക്കൻ ജനതക്ക് അര നൂറ്റാണ്ടായി ലഭിച്ചിരുന്ന ഗർഭഛിദ്രത്തിനുള്ള ഭരണ ഘടനാവകാശം നീക്കം ചെയ്ത സുപ്രീം കോടതിയുടെ വിധി ദൈവീക ഇടപെടലിന്റെ ഫലമാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സുപ്രീം കോടതിയിലെ ഒൻപതംഗ ജഡ്ജിമാരിൽ ആറു പേർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ മൂന്നു പേരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ആയിരങ്ങളുടെ പ്രാർഥനക്കുരത്തമാണ് ഈ വിധിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഫ്ലോറിഡാ ഗവർണർ ഡിസാന്റിസ് പ്രതികരിച്ചു.
ജൂൺ 24 വെള്ളിയാഴ്ച കോടതി വിധി പ്രഖ്യാപിച്ചതിനുശേഷം അമേരിക്കയിലെ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് തന്റെ അഭിപ്രായം പരസ്യമാക്കിയത്. ഈ വിധിയോടെ സംസ്ഥാനങ്ങൾക്കാണ് ഇനി ഗർഭഛിദ്രത്തെ സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്.
മുൻ പ്രസിഡന്റ് എന്ന നിലയിൽ ഗർഭഛിദ്ര നിരോധനം നടപ്പാക്കുന്നതിനുള്ള പ്രാധമിക ജോലികൾ ആരംഭിച്ചത് ട്രംപിന്റെ കാലത്താണ്. ട്രംപ് നിയമിച്ച മൂന്നു സുപ്രീം കോടതി ജഡ്ജിമാർ അദ്ദേഹത്തിന്റെ നിലപാടുകളെ പൂർണ്ണമായും അനുകൂലിക്കുന്നവരായിരുന്നു.
‘ഈ വിധിയുടെ ക്രെഡിറ്റ് ഞാൻ എടുക്കുന്നില്ല, ഇതു ദൈവീക തീരുമാനമാണ്’– ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. സുപ്രീം കോടതി തീരുമാനം പാർട്ടിക്കു ഒരു പക്ഷേ ദോഷം ചെയ്യാമെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനും സാധ്യതയുണ്ടാകുമെന്നും ട്രംപ് സൂചന നൽകി. നവംബറിൽ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ വോട്ടർമാർ ഇതിനോടു എങ്ങനെ പ്രതികരിക്കുമെന്നു പ്രവചിക്കാനാവില്ലെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.