ന്യൂഡല്‍ഹി; വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി സംപ്രേഷണം ചെയ്തു .
ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേഷണം. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
വംശഹത്യയെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോര്‍ട്ടിനെ അധികരിച്ചാണ് ഡോക്യുമെന്ററി.
ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ വിശദമാക്കുന്നത്.
വരും ദിവസങ്ങളിൽ സംസ്ഥാനത്താകെ പ്രദർശനം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുണ്ട്. ഇന്നലെ പൂജപ്പുരയിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രദർശനം തടയാൻ യുവമോർച്ച പ്രവർത്തകരെത്തിയത് സംഘർഷത്തിലാണ് കലാശിച്ചത്.