ന്യൂഡൽഹി: 2019മായി താരതമ്യം ചെയുമ്പോൾ ഇത്തവണ വോട്ടുചെയ്തവരുടെ എണ്ണത്തിൽ വൻ ഇടിവ്. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട ആദ്യ അഞ്ച് ഘട്ടങ്ങളിലെ കണക്ക് പ്രകാരം 19.4 കോടി വോട്ടുകളുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
2019ൽ 426 സീറ്റുകളിലായി 70.1 കോടി വോട്ടുകളാണ് ആദ്യ അഞ്ച് ഘട്ടങ്ങളിലായി പോൾ ചെയ്തത്. എന്നാൽ, 2024ൽ 428 സീറ്റുകളിലായി ആദ്യ അഞ്ച് ഘട്ടങ്ങളിൽ 50.7 കോടി വോട്ടുകൾ മാത്രമാണ് പോൾ ചെയ്തത്.
അതേസമയം, ഈ കാലയളവിൽ ഈ മണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ 7.2 കോടി വർധനവുമുണ്ട്. 2019ൽ 89.6 കോടി വോട്ടർമാരായിരുന്നു ഈ മണ്ഡലങ്ങളിൽ ഉണ്ടായിരുന്നത്. 2024ലാകട്ടെ 96.8 കോടിയായി ഉയർന്നു. എന്നിട്ടും ഇത്രയും വോട്ടുകൾ കുറഞ്ഞത് ആശങ്കയോടെയാണ് മുന്നണികൾ നോക്കിക്കാണുന്നത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടങ്ങളിലായി ആകെ 426 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ 428 മണ്ഡലങ്ങളിലും. അതായത്, 2019 നെ അപേക്ഷിച്ച് രണ്ട് സീറ്റുകൾ കൂടുതലാണ്. 2019ൽ ആദ്യ അഞ്ച് ഘട്ടത്തിൽ 70,16,69,757 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ 2024ൽ ആകെ 50,78,97,288 പേരാണ് വോട്ടുചെയ്യാൻ എത്തിയത്.