ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കാം, പ്രവേശനത്തിലും ഫീസ് നിരണയിക്കുന്നതിലും അധികാരം. സംവരണമില്ല, ഓൺലൈൻ ക്ലാസ്സുകൾ പാടില്ല
കരട് മാർഗ്ഗരേഖയായി
ന്യൂഡൽഹി: വിദേശ സർവകലാശാലകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുള്ള കരട് മാർഗരേഖയായി. ഇതിനുള്ള നടപടികൾക്ക് യുജിസി വഴി തുറന്നു.
കോഴ്സുകളുടെ ഘടന, ഫീസ് എന്നിവയെല്ലാം അതാത് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. എന്നാൽ ഇന്ത്യക്കാർക്ക് താങ്ങാവുന്ന ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് മാർഗനിർദേശം നൽകും. ഓൺലൈൻ ക്ലാസ്സുകൾ അനുവദിക്കില്ല. നേരിട്ട് നടത്തുന്ന ക്ലാസ്സുകൾ തന്നെയാകണം. സംവരണം ഉൾപ്പെടെ ഇന്ത്യയിലെ നിലവിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള മാനദണ്ധങ്ങൾ ബാധകമല്ല.
ജനുവരി 18 വരെ ഇമെയിലായി ugcforeigncollaboration@gmail എന്ന ഐഡിയിൽ അഭിപ്രായങ്ങൾ അറിയിക്കാം.
ഈ മാസം അവസാനത്തോടെ അന്തിമമാർഗരേഖ പ്രസിദ്ധീകരിക്കാനാകുമെന്ന് യുജിസി വ്യക്തമാക്കി.
വിദേശ യൂണിവേഴ്സിറ്റികൾക്ക് സ്വന്തം നിലയിലോ ഭാരതത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്നോ ക്യാമ്പസുകൾ തുറക്കാം. രാജ്യാന്തരതരത്തിൽ ഖ്യാതിയിലും അംഗീകാരത്തിലും മുൻനിരയിലുള്ള സ്ഥാപനങ്ങൾക്കാണ് അനുമതി നൽകുക.
ആദ്യഘട്ടത്തിൽ 10 വർഷത്തേക്കായിരിക്കും അനുമതി. ഒൻപതാം വർഷം ഇത് പുതുക്കാൻ അപേക്ഷിക്കണം. രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും തന്നെ കോഴ്സുകളിലോ പാഠഭാഗങ്ങളിലോ ഉണ്ടാകരുത്. ഇക്കാര്യം യുജിസി ചെയർമാൻ എം. ജഗദേഷ് കുമാർ വ്യക്തമാക്കി.
അപേക്ഷകൾ വിദഗ്ദ്ധസമിതി പരിശോധിച്ച് 45 ദിവസത്തിനുള്ളിൽ അനുമതി നൽകും. അനുമതി ലഭിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാം. ഇന്ത്യക്കാർക്കും വിദേശികൾക്കും പ്രവേശനം നൽകാം. സ്ഥാപനം വിദേശത്ത് പ്രവർത്തിക്കുന്നതിനു സമാനമായ രീതിയിൽ വേണം ഇവിടെയും പ്രവർത്തിക്കാൻ. അതേ സമയം വിദേശനാണ്യവിനിമയ ചട്ടം (ഫെമ) ഇവർക്ക് ബാധകമായിരിക്കും.
കരടുമാർഗരേഖ www.ugc.ac.in എന്ന വെബ്സൈറ്റിൽ വായിക്കാം.
വാർത്ത:മലയാളഭൂമി ശശിധരൻനായർ