കൊച്ചി: ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ സൈബി ജോസ് കിടങ്ങൂരിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. കോഴ ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്ന് സൈബി ജോസിനോട് നിര്‍ദേശിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ക്ക് നല്‍കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ആറ് അഭിഭാഷകരാണ് കോഴ ആരോപണം ഉന്നയിച്ചത്.
ജഡ്ജിമാര്‍ക്ക് നല്‍കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മൊഴികളുടെ ആധികാരികത ഉറപ്പിക്കാന്‍ ബാങ്ക് അക്കൗണ്ട്, കോള്‍ റെക്കോര്‍ഡ്സ് വിവരങ്ങള്‍ മുതലായവ പരിശോധിക്കണമെന്നും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കേസിലെ കക്ഷികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്‌ഖ് ദര്‍വേശ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്.
ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന് നല്‍കാനെന്ന പേരില്‍ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നല്‍കാന്‍ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാന് നല്‍കാനെന്നുപറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് ഹൈകോടതിയിലെ നാല് അഭിഭാഷകര്‍ മൊഴി നല്‍കിയതായി ഹൈകോടതി വിജിലന്‍സ് രജിസ്ട്രാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ പരാതിയെ തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയത്.
ജഡ്‌ജിമാരുടെ പേരില്‍ വന്‍തുക കൈക്കൂലി വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള വഞ്ചനാക്കുറ്റവും ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും റദ്ദാക്കണമെന്നാണ് ആവശ്യം.