കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തിലെ 59 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പോപുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി.കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചി പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്. ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തുകയും മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു പിഎഫ്ഐയുടെ നീക്കമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
നേതൃത്വത്തിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി മുന്‍കൂട്ടി തിരഞ്ഞെടുത്ത വ്യക്തികളെ ഇല്ലാതാക്കാന്‍ ‘ആയുധ പരിശീലന വിംഗ്’ ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റിപ്പോര്‍ട്ടേഴ്സ് വിംഗ്, ഫിസിക്കല്‍ ആന്‍ഡ് ആംസ് ട്രെയിനിംഗ് വിംഗ്, സര്‍വീസ് വിംഗ് തുടങ്ങിയ വിഭാഗങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 120B, 153A & 120B r/w 302 എന്നിവയും യുഎപിഎ 13, 16, 18, 18A, 18B & 20 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പിഎഫ്‌ഐയ്‌ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നല്‍കാനും പ്രതികാരം ചെയ്യാനും കേഡറിനെ സജ്ജമാക്കാന്‍ ഭാരവാഹികള്‍ ഗൂഢാലോചന നടത്തി. പാലക്കാട് ശ്രീനിവാസന്‍ കേസ് പ്രതികളെ കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. നിരോധിത സംഘടനയായ ഐഎസിനെ പിഎഫ്‌ഐ നേതാക്കള്‍ പിന്തുണച്ചു. പിഎഫ്‌ഐക്ക് ദാറുല്‍ ഖദ എന്ന പേരില്‍ സ്വന്തം കോടതിയുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഈ കോടതി വിധികള്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയെന്നും എന്‍ഐഎ പറയുന്നു.
2022 സെപ്തംബറിലാണ് ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്.