കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ സവാദിന് ആള്‍ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നല്‍കിയതിനെതിരെ പരാതിക്കാരിയായ നന്ദിത രംഗത്ത്.
നടിയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. പ്രതിക്ക് സ്വീകരണം നല്‍കിയ നടപടി ലജ്ജിപ്പിക്കുന്നതാണെന്ന് നന്ദിത പ്രതികരിച്ചു. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിക്കുന്നതെന്നും മാലയിട്ടു മാത്രം സ്വീകരിക്കാൻ എന്ത് സല്‍കര്‍മ്മമാണ് സവാദ് ചെയ്തതെന്നും പരാതിക്കാരി ചോദിച്ചു.
അതേസമയം ഇത് കള്ളക്കേസാണെന്ന് പറഞ്ഞ് ഡിജിപിക്ക് പരാതി കൊടുത്തു. അതിനു ശേഷം പുള്ളിക്കാരി അധികം പുറത്തുവരാറില്ല. ഒരുപാട് പേരെക്കൊണ്ട് പുള്ളിക്കാരി ഞങ്ങളെ തെറിവിളിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ക്കെതിരെ ഒരുപാട് ആക്രമണങ്ങള്‍ വരുന്നു. വധഭീഷണി കോളുകള്‍ പോലും വരുന്നുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് ഇത് വ്യാജ പരാതിയായതുകൊണ്ടാണ്. ജെനുവിനാണെങ്കില്‍ ഇങ്ങനെ വിളിച്ച് സംസാരിക്കേണ്ട കാര്യമില്ല. പുള്ളിക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഞങ്ങള്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അജിത് കുമാര്‍ പറഞ്ഞു.