കൊച്ചി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്ബനെ തമിഴ്‌നാട് വനംവകുപ്പ് വീണ്ടും മയക്കുവെടി വച്ച് പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
ഇക്കാര്യം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും കൂടുതല്‍ പറഞ്ഞ് വിഷയം വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കളമശേരി സെന്റ് പോള്‍സ് കോളേജില്‍ വരാപ്പുഴ അതിരൂപതാ തലത്തില്‍ ആരംഭിക്കുന്ന പരിസ്ഥിതി ക്ളബിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ അരിക്കൊമ്ബനെ പിടികൂടി അവനിഷ്ടമുള്ള ഇടത്തിനുപകരം നമുക്ക് ഇഷ്ടമുള്ളയിടത്താക്കുന്നു. നമ്മള്‍ തീരുമാനിക്കുന്നത് മറ്റെല്ലാവര്‍ക്കും ബാധകമാകുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യന് വേണ്ടിയാണെന്ന് തീരുമാനിച്ചാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഈ ഫിലോസഫിയ്ക്ക് മാറ്റം വരുന്നുണ്ട്’- ജസ്റ്റിസ് ദേവൻ രാചചന്ദ്രൻ വ്യക്തമാക്കി.
കമ്ബത്തിന് സമീപം പൂശാനംപെട്ടിയില്‍ വച്ച് പുലര്‍ച്ചെ 12.30ഓടെയാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്ബനെ പിടികൂടിയത്. തിരുനെല്‍വേലിയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് കൊമ്ബനെ മാറ്റും. തിരുനെല്‍വേലിയില്‍ നിന്നും 45 കിലോമീറ്റര്‍ ഉള്ളിലായാണ് മുണ്ടൻതുറൈ കടുവാ സങ്കേതം. അഗസ്‌ത്യമല ബയോസ്‌ഫിയര്‍ റിസര്‍വില്‍ ഉള്‍പ്പെടുന്ന ഭാഗമാണിത്.
അരിക്കൊമ്ബൻ പൂശാനംപെട്ടിക്കു സമീപം കാടുവിട്ട് ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്.