തിരുവനന്തപുരം: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു.
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേര (49) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം.
ജൂണ്‍ ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സഹോദരന്റെ ചികിത്സയ്ക്ക് കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി ഒമ്ബതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്.
ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. നായയില്‍ നിന്ന് പരിക്കേറ്റപ്പോള്‍ ചികിത്സ തേടിയോ എന്നതില്‍ വ്യക്തതയില്ല.
അഞ്ചുതെങ്ങിലെ കുടുംബവീട്ടില്‍ ഒറ്റക്ക് കഴിയുന്ന സഹോദരൻ ചാള്‍സിന്റെ ചികിത്സാകാര്യങ്ങള്‍ക്കു സഹായിയായാണ് അവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. ഇതിന് പിന്നാലെയാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്.
കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധയേറ്റുള്ള മരണവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊല്ലം നിലമേല്‍ സ്വദേശിയായ 48കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ഇദ്ദേഹത്തിന് മുഖത്ത് കടിയേറ്റത്. തുടര്‍ന്ന് പേവിഷ പ്രതിരോധ വാക്‌സീന്‍ എടുത്തിരുന്നു. എന്നാല്‍ പേവിഷ ലക്ഷണങ്ങളോടെ ഈ മാസം 12ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.