കൊച്ചി: പോക്‌സോ കേസില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പേര് പറയാന്‍ പോലീസ് തന്നെ നിര്‍ബന്ധിച്ചെന്ന് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍.
പോക്സോ കേസില്‍ വീഡിയോ കോണ്‍ഫറൻസ് വഴി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മോൻസൻ ഇക്കാര്യം പറഞ്ഞത്. തന്റെ കൈയ്യില്‍ നിന്ന് സുധാകരൻ 25 ലക്ഷം വാങ്ങിയെന്ന് പറയാനും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് മോൻസൻ കോടതിയില്‍ പറഞ്ഞു.
പോക്സോ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മോൻസൻ കോടതിയെ അറിയിച്ചത്. പോക്സോ കേസില്‍ വിധി വന്നതിന് പിന്നാലെ കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടുപോകും വഴി കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിന് സമീപമുള്ള പെട്രോള്‍ പമ്ബില്‍ എത്തിച്ച ശേഷമായിരുന്നു ഡി വൈ എസ് പി ഭീഷണിപ്പെടുത്തിയത്. പീഡനം നടക്കുമ്ബോള്‍ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്ന് മൊഴി നല്‍കിയില്ലെങ്കില്‍ ഭാര്യയും മക്കളും അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നായിരുന്നു ഭീഷണി. എല്ലാം നഷ്ടപ്പെട്ട രാജാവിന്റെ ഭാര്യയും മക്കളും അടിമകളാകുന്നതു പോലെ നിന്റെ കുടുംബവും ഇപ്പോള്‍ അടിമകളാണെന്ന് ഡി വൈ എസ് പി പറഞ്ഞതായും മോൻസൻ കോടതിയെ അറിയിച്ചു.