ജറുസലം: കഴിഞ്ഞ മാസം 23 ന് ഗാസയിൽ അടിയന്തിര വൈദ്യസഹായമെത്തിക്കുന്ന ആരോഗ്യ സംഘത്തിലെ 15 പേരെ കൂട്ടക്കെക്കൊല ചെയ്ത സംഭവത്തിൽ വീഴ്ച്ച ഏറ്റു പറഞ്ഞ് ഇസ്രയേൽ. വീഴ്ച്ച അംഗീകരിക്കുമ്പോഴും സംഭവത്തെ നിസാരവത്കരിക്കാനുള്ള നീക്കവും ഇസ്രയേൽ നടത്തി.
സൈനികതലത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെത്തുടർന്നു ഡപ്യൂട്ടി കമാൻഡറെ പുറത്താക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ, പലസ്തീൻകാരെ തൊട്ടടുത്തുനിന്നു വെടിവച്ചുകൊന്നതിനും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനും തെളിവില്ലെന്നാണ് ഇസ്രയേൽ തയാറാക്കിയ റിപ്പോർട്ടിലുള്ളത്.. മാർച്ച് 23നു റഫയിൽ നടന്ന സംഭവത്തിൽ, ആംബുലൻസ് എമർജൻസി സിഗ്നലില്ലാതെ വന്നതുകൊണ്ടാണു വെടിയുതിർത്തതെന്നാണ് ഇസ്രയേൽ വാദിച്ചത്. എന്നാൽ സംഭവത്തിന ന്റെവിഡിയോ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു.
രാത്രി വെളിച്ചക്കുറവുണ്ടായിരുന്നതിനാൽ ഹമാസ് പോരാളികളുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് ഡെപ്യൂട്ടി ബറ്റാലിയൻ കമാൻഡർ വെടിയുതിർത്തത്. സംഭവം മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബോധപൂർവം കൊലപ്പെടുത്താൻ ശ്രമം നടന്നതിന് തെളിവില്ലെന്നും സൈന്യം തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.
തെക്കൻ ഗാസയിലെ റഫയിൽ താലൽ സുൽത്താനിൽ പുലർച്ചെ നടന്ന വെടിവെപ്പിൽ എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരും ആറ് സിവിൽ ഡിഫൻസ് ജീവനക്കാരും ഒരു യു.എൻ ജീവനക്കാരനും ആണ് കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസിനൊപ്പം സൈന്യം ബുൾഡോസർ ഉപയോഗിച്ച് കൂട്ടക്കുഴിമാടത്തിൽ അടക്കുകയായിരുന്നു. തൊട്ടടുത്തുനിന്നാണ് സേന ആരോഗ്യ പ്രവർത്തകർക്കു നേരെ വെടിയുതിർത്തതെന്ന് പാലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി തലവൻ അന്ന് ആരോപിച്ചിരുന്നു.