പതിമൂന്നുകാരന്‍ ഫൈസാന്‍ സകി അമേരിക്കന്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍

പതിമൂന്നുകാരന്‍ ഫൈസാന്‍  സകി അമേരിക്കന്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍

വാഷിംഗ്ടണ്‍: സ്വപ്‌നം കാണണം ഒപ്പം അര്‍പ്പണ ബോധവും പോരാട്ട വീര്യവുമുണ്ടെങ്കില്‍ വിജയം നമുക്കൊപ്പമുണ്ട്. ഇത് ഫൈസാന്‍ സകി എന്ന 13 കാരന്‍ യുവ തലമുറയ്ക്ക് കാട്ടിക്കൊടുത്തു. കഴിഞ്ഞ വര്‍ഷം ചുണ്ടിനും കപ്പിനും ഇടയില്‍ വഴുതി മാറിയ അമേരിക്കന്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ പതിമൂന്നുകാരന്‍ ഫൈസാന്‍ സകി. ഏറ്റവും കടുപ്പമേറിയ ഇംഗ്ലീഷ് റാക്കുകളുടെ മാസ്മരിക മത്സരമായ സ്‌ക്രിപ്‌സ് നാഷ്ണല്‍ സ്‌പെല്ലിംഗ് ബീയില്‍ ടെക്‌സസില്‍ നിന്നുള്ള ഫൈസാന്‍ വിജയകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ കഴിഞ്ഞ തവണ ഫൈനലില്‍ ഏറ്റ തോല്‍വിക്ക് ഒരു മധുര പ്രതികാരം കൂടിയായി.

ഫൈസാനു പ്രണയമുണ്ട്. അത് വാക്കുകളോടാണ്. ഫ്രഞ്ച് പാരമ്പര്യമുള്ള ഇംഗ്ലീഷ് വാക്കായ éclaircissement കൃത്യമായി ആവേശത്തോടെ പറഞ്ഞപ്പോള്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍പട്ടത്തിലേക്കു ഈ യുവ പ്രതിഭ നടന്നു കയറി. പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിട്ടാണ് ഫൈസാന്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. .മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ “commelina” എന്ന വാക്കില്‍ അദ്ദേഹം തെറ്റിച്ചു തുടങ്ങിയിരുന്നു. വേഗത്തില്‍ തന്നെ പിഴവ് തിരിച്ചറിഞ്ഞ് കൃത്യസമയത്തിനുള്ളില്‍ അത് തിരുത്തി വീണ്ടും മത്സരത്തിലേക്ക് മടങ്ങുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം സ്‌പെല്‍ ഓഫ് റൗണ്ടില്‍ ഫൈസാന്‍ പരാജയം രുചിച്ചിരുന്നു.അന്ന് ഒരു മിനിറ്റിനുള്ളില്‍ 20 വാക്കുകള്‍ പറഞ്ഞെങ്കിലും അന്നത്തെ എതിരാളിയായിരുന്ന ബ്രുഹത് സോമ 29 വാക്കുകള്‍ പറഞ്ഞു. അന്നത്തെ തോല്‍വിക്കുള്ള മധുര പ്രതികാരമായി ഇത്തവണത്തെ വിജയം. കലാശപ്പോരാട്ടത്തില്‍ ഒന്‍പതുപേരാണ് ഫൈസാനൊപ്പം മത്സരിച്ചത്.

അവസാന റൗണ്ടില്‍ ഇതില്‍ പതിനൊന്നുകാരന്‍ സര്‍വ് ധരവനെയും പതിനാലുകാരന്‍ സര്‍വദന്യ കടവുമായിരുന്നു എതിരാളികള്‍. അവര്‍ വാക്കുകള്‍ തെറ്റിച്ചപ്പോള്‍ ഫൈസാന്‍ ചാമ്പ്യന്‍ പട്ടത്തിലേക്ക് ചുവടു വെച്ചു. 45 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇതിലേറെയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്കാനാണ് ഫൈസാന്റെ തീരുമാനം. ഇത് ഈ യുവ പ്രതിഭയുടെ മനുഷ്യത്വവും വ്യക്തമാക്കുന്നു.

ഫൈസാന്റെ വിജയം സ്‌പെല്ലിംഗ് ബീ മത്സരതത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികളുടെ ആധിപത്യം വീണ്ടും വെളിപ്പെടുത്തുന്നു. 36 ചാമ്പ്യന്‍മാരില്‍ 30 പേര്‍ക്കും ഈ പാരമ്പര്യം ഉണ്ട്. 1999-ല്‍ നുപൂര്‍ ലാലയുടെ വിജയത്തോടെയായിരുന്നു ഇന്ത്യന്‍ വംശജരുടെ കുതിപ്പ്. ഇത്തവണ ചാമ്പ്യനായ ഫൈസാന്‍ 2019-ല്‍ ആറാം വയസില്‍ വൈല്‍ഡ് കാര്‍ഡ് വഴി മത്സരത്തില്‍ പ്രവേശിച്ചു.

2023-ല്‍ സെമിഫൈനലില്‍ പ്രവേശിച്ചു. 2024-ല്‍ രണ്ടാം സ്ഥാനത്ത് എത്തി. ഇത്തവണ ചാമ്പ്യന്‍ പട്ടവുമായാണ് ടെക്‌സാസിലേക്ക് മടക്കം. സ്‌കോട്ട് റീമര്‍, സാം എവന്‍സ്, സോഹം സുഖന്തങ്കര്‍ എന്നിവരുടെ കീഴിലായിരുന്നു ഫൈസാന്റെ പരിശീലനം.

Share Email
LATEST
More Articles
Top