ലെയോ മാര്‍പാപ്പ വ്‌ളാഡിമര്‍ പുടിനുമായി ടെലഫോണില്‍ സംസാരിച്ചു

ലെയോ മാര്‍പാപ്പ വ്‌ളാഡിമര്‍ പുടിനുമായി ടെലഫോണില്‍ സംസാരിച്ചു

വത്തിക്കാന്‍: യുക്രയിനു റഷ്യയും തമ്മിലുള്ള യുദ്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ആഗോള കത്തോലിക്കാസഭാ തലവന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ടെലഫോണില്‍ സംസാരിച്ചു.
കഴിഞ്ഞ ദിവസമാണ് ഇരുവരും ഫോണില്‍ ചര്‍ച്ച നടത്തിയത്. റഷ്യ-യുക്രെയ്ന്‍ രാജ്യങ്ങള്‍ക്കിടയില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും സംഘര്‍ഷത്തിന് പരിഹാരം തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം മാര്‍പാപ്പ വ്യക്തമാക്കിയെന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാത്തെയോ ബ്രൂണി അറിയിച്ചു.

യുക്രെയ്‌നിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് മാര്‍പാപ്പ റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചതായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് സഹായം തേടിയതായും ബ്രൂണി കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ബൊളോഞ്ഞ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാത്തെയോ മരിയ സുപ്പിയുടെ ശ്രമങ്ങളെക്കുറിച്ചും ഇരുവരും  ചര്‍ച്ച ചെയ്തു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് കിറില്‍ നല്‍കിയ ആശംസയ്ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലെയോ മാര്‍പാപ്പ സംഭാഷണം ആരംഭിച്ചത്.

ക്രിസ്തീയ മൂല്യങ്ങള്‍ വഴി സമാധാനം തേടാനും ജീവന്‍ സംരക്ഷിക്കാനും യഥാര്‍ഥമത സ്വാതന്ത്ര്യം പിന്തുടരാനും സഹായിക്കുന്ന ഒരു വെളിച്ചമായി എങ്ങനെ മാറുമെന്ന് അടിവര യിടുന്നതായിരുന്നു സംഭാഷണമെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു.

Share Email
Top