ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ മരണം ഭർത്താവ് സതീഷിന്റെ ക്രൂരമർദനം മൂലമാണെന്ന് സൂചന. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ ചവറ തെക്കുംഭാഗം പോലീസ് ഭർത്താവ് സതീഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ദമ്പതികളുടെ 12 വർഷം നീണ്ട ദാമ്പത്യം ആരംഭം മുതൽ പ്രശ്നങ്ങൾ നിറഞ്ഞത് ആയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പതിനെട്ടാം വയസ്സിലായിരുന്നു അതുല്യയുടെ വിവാഹം. വിവാഹം കഴിഞ്ഞ സമയം മുതൽ സതീഷിന്റെ ഭാഗത്തുനിന്ന് പീഡനങ്ങൾ ഉണ്ടായിരുന്നതായും, പലപ്പോഴും വഴക്കിനുശേഷം സതീശ് മാപ്പ് പറഞ്ഞ് പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
ബന്ധം വേർപെടുത്താൻ പലതവണ അതുല്യ ശ്രമിച്ചിരുന്നെങ്കിലും, ഭർത്താവ് മാപ്പ് പറയുന്നതോടെ അയാളോടൊപ്പം മടങ്ങുകയായിരുന്നു പതിവ്. സതീശ് സ്ഥിരമായി മദ്യപിക്കുകയും അതുല്യയെ മർദിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും, ശരീരത്തിലേറ്റ മുറിവുകളുടെ ചിത്രങ്ങളും ഉൾപ്പെടെ അതുല്യ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. ഈ നിർണ്ണായക തെളിവുകളാണ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്താൻ പോലീസിന് സഹായകമായത്.

















