വാഷിങ്ടൺ: 2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്സ് ഗെയിംസ് സുരക്ഷിതവും വിജയകരവുമാക്കാൻ ഒരു പ്രത്യേക കർമസേനയ്ക്ക് രൂപംനൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒളിമ്പിക്സ് തന്‍റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് അമേരിക്കയ്ക്ക് ഒരു മികച്ച നിമിഷമായിരിക്കും. ഇത് അവിശ്വസനീയമാകും. വളരെ ആവേശകരമാണെന്ന് വൈറ്റ് ഹൗസിൽവെച്ച് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടുകൊണ്ട് ട്രംപ് പറഞ്ഞു.
സുരക്ഷ, ആസൂത്രണം, വിസ നടപടികൾ വേഗത്തിലാക്കൽ, കായികതാരങ്ങൾ, പരിശീലകർ, മാധ്യമപ്രവർത്തകർ, മറ്റ് അന്താരാഷ്ട്ര സന്ദർശകർ എന്നിവർക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം കർമസേനയുടെ ചുമതലയാണ്. ഒളിമ്പിക്സ് സുരക്ഷിതമാക്കാൻ ആവശ്യമായതെന്തും ഞങ്ങൾ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ആവശ്യമെങ്കിൽ നാഷണൽ ഗാർഡിനെയോ സൈന്യത്തെയോ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർമസേനയുടെ അധ്യക്ഷനായി ട്രംപും ഉപാധ്യക്ഷനായി വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും പ്രവർത്തിക്കും. അറ്റോർണി ജനറൽ പാം ബോണ്ടി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് എന്നിവരടക്കം നിരവധി കാബിനറ്റ് അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും കർമസേനയിലുണ്ട്.
2002-ൽ ഉട്ടായിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന വിന്‍റർ ഗെയിംസിന് ശേഷം ആദ്യമായാണ് അമേരിക്ക ഒളിമ്പിക്സിന് വേദിയാകുന്നത്. ഒളിമ്പിക്സ് പോലുള്ള വലിയ പരിപാടികൾക്ക് വലിയ ആസൂത്രണം ആവശ്യമാണ്.