ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു. ചർച്ചക്കായി യു എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിൻച്ചിയും സംഘവും ദില്ലിയിലെത്തും.
തീരുവകളെച്ചൊല്ലിയുണ്ടായ തർക്കങ്ങൾക്കുശേഷമാണ് ഇരു രാജ്യങ്ങളും വീണ്ടും വ്യാപാര ചർച്ച നടത്തുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ ഏർപ്പെടുത്തിയ അധിക തീരുവകൾ കാരണം പ്രതിസന്ധിയിലായ സ്വതന്ത്ര വ്യാപാര കരാറിന് ഒരു വഴിത്തിരിവുണ്ടാക്കുകയാണ് ലക്ഷ്യം.
ട്രംപിന്റെ നയങ്ങൾ കാരണം ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തിയിരുന്നു, ഇതിനെ ഇന്ത്യ ‘അന്യായവും നീതീകരിക്കാനാവാത്തതും’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെങ്കിലും, പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളുടെ അനുകൂല പ്രസ്താവനകൾ സ്ഥിതിഗതികൾ മെച്ചപ്പെടുത്തി.
ഒക്ടോബർ 2025-ഓടെ ആദ്യ ഘട്ട ഉഭയകക്ഷി വ്യാപാര കരാർ പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളും ഫെബ്രുവരി 13-ന് ധാരണയായിരുന്നു. അതിന്റെ നടപടിക്രമങ്ങൾ മാർച്ച് 29-ന് അന്തിമമാക്കുകയും ചെയ്തിരുന്നു.













