സൗദി കിരീടാവകാശിക്ക് നൽകിയ ഉജ്വല സ്വീകരണത്തിൽ വിമർശനവുമായി ബെർണി സാൻഡേഴ്സ്; ‘ട്രംപിന് സാധാരണക്കാരായ മുസ്ലീങ്ങളെ ഇഷ്ടമല്ല’

സൗദി കിരീടാവകാശിക്ക് നൽകിയ ഉജ്വല സ്വീകരണത്തിൽ വിമർശനവുമായി ബെർണി സാൻഡേഴ്സ്; ‘ട്രംപിന് സാധാരണക്കാരായ മുസ്ലീങ്ങളെ ഇഷ്ടമല്ല’

വാഷിംഗ്ടൺ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ചൊവ്വാഴ്ച വാഷിംഗ്ടണിൽ എത്തിയപ്പോൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തിന് ഗംഭീര സ്വീകരണമാണ് നൽകിയത്. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ കരാറുകൾ പുതുക്കുന്നതിനൊപ്പം, മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതക ആരോപണങ്ങളിൽ കിരീടാവകാശിയെ ട്രംപ് പരസ്യമായി ന്യായീകരിച്ചു.

വൈറ്റ് ഹൗസിൽ ചുവന്ന പരവതാനി വിരിച്ചുള്ള ഈ ആഡംബര സ്വീകരണം കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. സെനറ്റർ ബെർണി സാൻഡേഴ്സ് ട്രംപിന്റെ ഇടപെടലിനെ ശക്തമായി അപലപിച്ചു. സാധാരണ മുസ്ലിംകളെ വെറുക്കുകയും, എന്നാൽ സ്വേച്ഛാധിപതികളായ കോടീശ്വര മുസ്ലിം നേതാക്കളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ട്രംപ് കാണിക്കുന്നതെന്ന് സാൻഡേഴ്സ് ആരോപിച്ചു. “ട്രംപിന് മുസ്ലിംകളെ ഇഷ്ടമല്ല – തന്റെ കുടുംബത്തെ കൂടുതൽ സമ്പന്നരാക്കാൻ സാധിക്കുന്ന കോടീശ്വര സ്വേച്ഛാധിപതികളായ മുസ്ലിം നേതാക്കളൊഴികെ,” എംബിഎസിന് വൈറ്റ് ഹൗസിൽ ലഭിച്ച ആദരവിനെക്കുറിച്ച് സാൻഡേഴ്സ് എക്സിൽ കുറിച്ചു.

സൗദി സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്ന ‘വാഷിംഗ്ടൺ പോസ്റ്റ്’ കോളമിസ്റ്റ് ജമാൽ ഖഷോഗി 2018-ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊലചെയ്യപ്പെട്ടതിന് ശേഷം കിരീടാവകാശി അമേരിക്കയിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ഈ കൊലപാതകം സൗദി-അമേരിക്കൻ ബന്ധങ്ങളിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുകയും ലോകവ്യാപകമായി സൗദിക്കെതിരെ രോഷം ഉയരുകയും ചെയ്തിരുന്നു.

Share Email
Top