രാജ്യദ്രോഹി എന്ന് വിളിച്ച ട്രംപിന് മറുപടിയുമായി മാർജോറി ടെയ്‌ലർ ഗ്രീൻ; ‘രാജ്യദ്രോഹി ആരാണെന്ന് പ്രസിഡന്‍റിന് ഞാൻ പറഞ്ഞുതരാം’

രാജ്യദ്രോഹി എന്ന് വിളിച്ച ട്രംപിന് മറുപടിയുമായി മാർജോറി ടെയ്‌ലർ ഗ്രീൻ; ‘രാജ്യദ്രോഹി ആരാണെന്ന് പ്രസിഡന്‍റിന് ഞാൻ പറഞ്ഞുതരാം’

വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ഉൾപ്പെടെയുള്ള പരസ്യമായ രാഷ്ട്രീയ വിയോജിപ്പിന്‍റെ പശ്ചാത്തലത്തിൽ, തന്നെ രാജ്യദ്രോഹി എന്ന് വിളിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റെപ്. മാർജോറി ടെയ്‌ലർ ഗ്രീൻ രംഗത്തെത്തി. കാപ്പിറ്റോൾ ഹില്ലിൽ എപ്സ്റ്റീൻ കേസിലെ ഇരകളോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ മറുപടി പറഞ്ഞത്.

“അദ്ദേഹത്തിന് (ട്രംപിന്) ഒന്നും നൽകാനില്ല. പക്ഷേ, അദ്ദേഹത്തിന്റെ നയങ്ങൾക്കും അമേരിക്ക ഫസ്റ്റ് എന്ന ആശയത്തിനും വേണ്ടി ഞാൻ കഷ്ടപ്പെട്ടു. ഈ സ്ത്രീകളുടെ പക്ഷത്ത് നിൽക്കുകയും ഡിസ്ചാർജ് പെറ്റീഷനിൽ നിന്ന് എന്റെ പേര് പിൻവലിക്കാൻ വിസമ്മതിച്ചതിനാലുമാണ് അദ്ദേഹം എന്നെ രാജ്യദ്രോഹി എന്ന് വിളിച്ചത്” – അവർ വ്യക്തമാക്കി. “രാജ്യദ്രോഹി ആരാണെന്ന് ഞാൻ പറഞ്ഞുതരാം. വിദേശരാജ്യങ്ങൾക്കും സ്വന്തം താൽപ്പര്യങ്ങൾക്കും വേണ്ടി സേവനമനുഷ്ഠിക്കുന്ന അമേരിക്കക്കാരനാണ് രാജ്യദ്രോഹി.

എന്നാൽ രാജ്യസ്നേഹി എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെയും എന്റെ പിന്നിൽ നിൽക്കുന്ന ഈ സ്ത്രീകളെപ്പോലുള്ള അമേരിക്കൻ പൗരന്മാരെയും സേവിക്കുന്നവരാണ്” അവർ കൂട്ടിച്ചേർത്തു. എപ്സ്റ്റീൻ ഫയലുകൾ പൂർണമായി വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന പ്രമേയം ഹൗസ് പാസാക്കിയ ശേഷമാകും യഥാർത്ഥ പോരാട്ടം ആരംഭിക്കുകയെന്നും അവർ അവകാശപ്പെട്ടു. “യഥാർത്ഥ പരീക്ഷണം ഇതായിരിക്കും: നീതിന്യായ വകുപ്പ് ഈ ഫയലുകൾ പുറത്തുവിടുമോ, അതോ അന്വേഷണങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കുമോ?” എന്ന് അവർ ചോദിച്ചു. ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജിമാർ എപ്സ്റ്റീൻ കേസിലെ ഗ്രാൻഡ് ജൂറി രേഖകൾ പുറത്തുവിടുമോ എന്നതും അവർ ചോദ്യം ചെയ്തു.

Share Email
Top