വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് കിംഗ് ചാൾസ് തന്‍റെ ഇളയ സഹോദരനായ ആൻഡ്രൂ രാജകുമാരന്‍റെ പദവികൾ നീക്കം ചെയ്തതും വിൻഡ്‌സർ ഭവനം വിട്ടുപോകാൻ നിർബന്ധിച്ചതുമായ സംഭവത്തിൽ ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ അവസ്ഥയിൽ തനിക്ക് ‘വിഷമം’ തോന്നുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. “ആ കുടുംബത്തിന് സംഭവിച്ചത് ഭയങ്കരമായ ഒരു കാര്യമാണ്. അത് ഒരു ദുരന്തമായ അവസ്ഥയാണ്, അത് വളരെ മോശമായി മാറി. ആ കുടുംബത്തോട് എനിക്ക് വിഷമം തോന്നുന്നു,” ട്രംപ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ബക്കിംഗ്ഹാം കൊട്ടാരം ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ആൻഡ്രൂ രാജകുമാരൻ ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്ന പേരിലായിരിക്കും അറിയപ്പെടുക. വിൻഡ്‌സർ എസ്റ്റേറ്റിലെ തന്‍റെ റോയൽ ലോഡ്ജ് മാൻഷന്‍റെ പാട്ടക്കരാർ (ലീസ്) ഒഴിയാൻ ആൻഡ്രൂവിന് ഔപചാരിക നോട്ടീസ് നൽകിയതായി കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹം കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള മറ്റൊരു സ്വകാര്യ വസതിയിലേക്ക് താമസം മാറും.
കൂടാതെ, മുൻ രാജകുടുംബാംഗമായ ആൻഡ്രൂവിന് ശേഷിക്കുന്ന ഒരേയൊരു സൈനിക പദവിയായ ഓണററി വൈസ് അഡ്മിറൽ സ്ഥാനം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് യുകെ ഗവൺമെന്‍റ് അറിയിച്ചു. എപ്‌സ്റ്റീന്‍റെ പ്രധാന ആരോപകരിലൊരാളായ വിർജീനിയ ജിയുഫ്രെ ആൻഡ്രൂവിനെതിരെ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന്, പരേതയായ എലിസബത്ത് രാജ്ഞി II 2022-ൽ അദ്ദേഹത്തിന്‍റെ ഓണററി സൈനിക പദവികൾ എടുത്തുമാറ്റിയിരുന്നു.













