ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്റാൻ മംദാനി, പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഓവൽ ഓഫീസിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. ന്യൂയോർക്ക് നിവാസികൾക്ക് വേണ്ടി വാദിക്കാനുള്ള ഒരു സുവർണാവസരമാണിതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദേശ നേതാക്കളുമായുള്ള ട്രംപിന്‍റെ കൂടിക്കാഴ്ചകളെക്കുറിച്ച്, പ്രത്യേകിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വിമർശിച്ച സാഹചര്യത്തിൽ, ട്രംപിനോട് എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യങ്ങൾക്ക് മംദാനി ആവർത്തിച്ച് ഉത്തരം നൽകി. “ഞാൻ ദിനംപ്രതി ന്യൂയോർക്കുകാർക്ക് വേണ്ടി ഉറച്ചു നിൽക്കും,” മംദാനി പറഞ്ഞു.
“ഒരു ന്യൂയോർക്കുകാരൻ എന്ന നിലയിൽ, എല്ലാ സാഹചര്യങ്ങളെയും എല്ലാ തരം പ്രതികരണങ്ങളെയും നേരിടാൻ ഒരുക്കമായിരിക്കണം. പക്ഷേ, അവസാനം നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന വാദവും നിങ്ങൾ അവിടെ എത്തിച്ചേരുന്ന ലക്ഷ്യവുമാണ് പ്രധാനം. എനിക്ക് ഇത് എന്നെക്കുറിച്ചോ ഒരു വ്യക്തിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചോ അല്ല. ഇത് ന്യൂയോർക്ക് സിറ്റിയും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധമാണ്,” മംദാനി വ്യക്തമാക്കി.
തന്‍റെ മേയർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനമായിരുന്ന നഗരത്തിലെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള പദ്ധതികൾ പ്രസിഡന്റുമായുള്ള ചർച്ചയുടെ കേന്ദ്രവിഷയമാകുമെന്നും മംദാനി അറിയിച്ചു. “ഈ കൂടിക്കാഴ്ചയെ ഞാൻ എന്റെ നിലപാടുകൾ അവതരിപ്പിക്കാനുള്ള ഒരു സുപ്രധാന അവസരമായാണ് കാണുന്നത്. സത്യത്തിൽ, പ്രചാരണ കാലത്ത് ഞങ്ങൾ ചെയ്തതുപോലെ ആരുമായും ഈ വിഷയം ചർച്ച ചെയ്യും. ഇനി നഗരത്തിന്‍റെ അടുത്ത മേയറായി, ജീവിതച്ചെലവ് കുറയ്ക്കാൻ ഒരു അവസരവും നഷ്ടപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുക എന്റെ ഉത്തരവാദിത്തമാണ്,” മംദാനി കൂട്ടിച്ചേർത്തു.













