വാഷിംഗ്ടൺ: ജന്മാവകാശ പൗരത്വം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിർത്തലാക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രമം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി. ഇതോടെ 19-ാം നൂറ്റാണ്ട് മുതൽ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു നിയമം വീണ്ടും പരിശോധിക്കാനാണ് സുപ്രീം കോടതിതീരുമാനിച്ചിട്ടുള്ളത്.
അപ്പീൽ അനുവദിച്ചതിലൂടെ, ഈ വിഷയത്തിന്‍റെ യോഗ്യതയിലേക്ക് കോടതി നേരിട്ട് കടക്കുകയാണ്. നേരത്തെ ഈ വർഷം, കീഴ്ക്കോടതികൾ ഈ നയം എങ്ങനെ കൈകാര്യം ചെയ്തു എന്നതുമായി ബന്ധപ്പെട്ട സാങ്കേതികപരമായ കാരണങ്ങളാൽ കോടതി ട്രംപിന് അനുകൂലമായ നിലപാട് എടുത്തിരുന്നു.
ഈ വിഷയത്തിൽ സുപ്രീം കോടതി തീർപ്പുകൽപ്പിക്കാൻ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ കാത്തിരിക്കുകയാണെന്ന് യൂണിയൻ ദേശീയ ലീഗൽ ഡയറക്ടർ സെസിലിയ വാങ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനയ്ക്കും 1898-ലെ സുപ്രീം കോടതി വിധിക്കും കോൺഗ്രസ് പാസാക്കിയ നിയമത്തിനും വിരുദ്ധമാണെന്ന് ഫെഡറൽ കോടതികൾ ഏകകണ്ഠമായി വിധിച്ചിട്ടുണ്ട്,” അവർ കൂട്ടിച്ചേർത്തു.
ജന്മാവകാശ പൗരത്വം: യുഎസിൽ ജനിക്കുന്ന എല്ലാവർക്കും, അവരുടെ മാതാപിതാക്കളുടെ പൗരത്വ നില പരിഗണിക്കാതെ, പൗരത്വം നൽകുന്ന ഭരണഘടനാപരമായ അവകാശമാണിത്.













