വാഷിംഗ്ടൺ: യുഎസ് സൈനികർക്ക് ക്രിസ്മസിന് മുൻപായി 1,776 ഡോളർ (ഏകദേശം 1.5 ലക്ഷം ഇന്ത്യൻ രൂപ) വീതം പ്രത്യേക ബോണസ് നൽകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച 1776-ലെ ചരിത്രത്തെ ആദരിക്കുന്നതിനാണ് ഈ തുക തിരഞ്ഞെടുത്തതെന്നും ‘വാരിയർ ഡിവിഡന്റ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു. രാജ്യത്തോടുള്ള പ്രസംഗത്തിനിടെയാണ് ഈ പ്രധാന പ്രഖ്യാപനം നടത്തിയത്.
ഏകദേശം 14.5 ലക്ഷം സൈനികർക്കാണ് ഈ ഒറ്റത്തവണ ആനുകൂല്യം ലഭിക്കുകയെന്നും ചെക്കുകൾ ഇതിനകം അയക്കാൻ തുടങ്ങിയെന്നും ട്രംപ് വ്യക്തമാക്കി. ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകളിൽ നിന്നുള്ള വരുമാനമാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മുടെ സൈനികർക്കാണ് ഇത് ഏറ്റവും അർഹതയുള്ളത്,” ട്രംപ് കൂട്ടിച്ചേർത്തു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിർദേശാനുസരണം ഏകദേശം 2.6 ബില്യൺ ഡോളറാണ് പെന്റഗണിൽ നിന്ന് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ‘ബേസിക് അലവൻസ് ഫോർ ഹൗസിംഗ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള ഒറ്റത്തവണ പേയ്‌മെന്റായാണ് തുക വിതരണം ചെയ്യുന്നത്. ആക്ടീവ് ഡ്യൂട്ടിയിലുള്ള 12.8 ലക്ഷം പേരും റിസർവ് വിഭാഗത്തിലെ 1.74 ലക്ഷം അംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.













