വാഷിംഗ്ടൺ: പുതിയ കുടിയേറ്റ മാര്‍ഗമായ ഗോൾഡ് കാർഡ് വിസ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി പുറത്തിറക്കി. വിദേശികൾക്ക് വിസ അപേക്ഷ വേഗത്തിലാക്കാൻ ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) നൽകാനോ അല്ലെങ്കിൽ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ കമ്പനികൾ 2 മില്യൺ ഡോളർ നൽകാനോ അനുവദിക്കുന്നതാണ് ഈ പുതിയ സംവിധാനം. “എന്നെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും വളരെ ആവേശകരമായ ഒരു കാര്യമാണിത്, ഞങ്ങൾ ഇപ്പോൾ ‘ട്രംപ് ഗോൾഡ് കാർഡ്’ അവതരിപ്പിച്ചു,” വൈറ്റ് ഹൗസിൽ നടന്ന ഒരു റൗണ്ട് ടേബിൾ പരിപാടിയിൽ പ്രസിഡന്‍റ് പറഞ്ഞു.
പുതിയ വിസയുടെ വെബ്സൈറ്റായ trumpcard.gov ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തനം ആരംഭിച്ചു. “റെക്കോർഡ് സമയത്തിനുള്ളിൽ യുഎസ് റെസിഡൻസി” വാഗ്ദാനം ചെയ്യുന്ന ഔദ്യോഗിക അപേക്ഷയുടെ ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്. “15,000 ഡോളർ ഡിഎച്ച്‍എസ് പ്രോസസ്സിംഗ് ഫീസും പശ്ചാത്തല പരിശോധന അംഗീകരിച്ചതിന് ശേഷം 1 മില്യൺ ഡോളർ സംഭാവനയും നൽകുക, ട്രംപ് ഗോൾഡ് കാർഡ് വഴി യുഎസ് റെസിഡൻസി റെക്കാർഡ് സമയത്തിനുള്ളിൽ നേടുക,” ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.
“ഈ പദ്ധതിയിലൂടെ രാജ്യത്തേക്ക് വരുന്നവർ ഏറ്റവും മികച്ച ആളുകളായിരിക്കുമെന്നും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സാമ്പത്തികമായി കഴിവുള്ളവരായിരിക്കുമെന്നും” കോമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് വ്യാഴാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുടിയേറ്റക്കാർക്ക് യുഎസിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുമതി നൽകുന്ന ഗ്രീൻ കാർഡിന്‍റെ കൂടുതൽ ശക്തമായ പതിപ്പാണ് ഈ ഗോൾഡ് കാർഡ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു.









