വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിവെയ്പ്പിൽ ഒരു നഴ്സ് കൊല്ലപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. വരാനിരിക്കുന്ന ഗവൺമെന്റ് ചെലവ് ബിൽ തടയുമെന്ന് സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമർ പ്രഖ്യാപിച്ചതോടെ അടുത്ത ആഴ്ച രാജ്യം ഭാഗികമായ ഗവൺമെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങാൻ സാധ്യതയേറി. മിനിയാപൊളിസിലെ ഐസിയു നഴ്സായ അലക്സ് പ്രെറ്റി (37) എന്ന യുഎസ് പൗരൻ കഴിഞ്ഞ ശനിയാഴ്ച ബോർഡർ പട്രോൾ ഏജന്റിന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു.
ഈ മാസമാദ്യം റെനി ഗുഡ് എന്ന സ്ത്രീയും സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. “മിനിയാപൊളിസിലെ സംഭവങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഐസ് (ICE) ഏജൻസിയുടെ അതിക്രമങ്ങൾ തടയാൻ ആവശ്യമായ പരിഷ്കാരങ്ങൾ ബില്ലിലില്ല. അതിനാൽ ഡിഎച്ച്എസ് ഫണ്ടിംഗ് ഉൾപ്പെടുന്ന ഒരു ബില്ലിനെയും പിന്തുണയ്ക്കില്ല,” ഷൂമർ എക്സിൽ കുറിച്ചു.
ഗവൺമെന്റ് ഫണ്ടിംഗ് അവസാനിക്കുന്ന വെള്ളിയാഴ്ച അർദ്ധരാത്രിക്ക് മുൻപ് ബിൽ പാസാക്കേണ്ടതുണ്ട്. സെനറ്റിൽ ബിൽ പാസാകാൻ 60 വോട്ടുകൾ വേണം. എന്നാൽ റിപ്പബ്ലിക്കൻമാർക്ക് 53 സീറ്റുകൾ മാത്രമേയുള്ളൂ. കുറഞ്ഞത് 8 ഡെമോക്രാറ്റുകളുടെ പിന്തുണയെങ്കിലും ഇല്ലാതെ ബിൽ പാസാകില്ല. ഐസ് (ICE), ബോർഡർ പട്രോൾ എന്നീ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ ഗൗരവമായ മേൽനോട്ടം വേണമെന്ന് മിനസോട്ട ഗവർണർ ടിം വാൾസ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം നവംബറിൽ അവസാനിച്ച 43 ദിവസത്തെ നീണ്ട ഷട്ട്ഡൗണിന് ശേഷം രാജ്യം വീണ്ടും മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ശനിയാഴ്ച നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ട അലക്സ് പ്രെറ്റി ഒരു ലൈസൻസുള്ള തോക്ക് കൈവശം വെച്ചിരുന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും, അദ്ദേഹം ഏജന്റുമാരെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.













