ആണവക്കരാർ ഒപ്പിട്ടില്ലെങ്കിൽ വൻ ആക്രമണം, ഇറാനെതിരെ വമ്പൻ സൈനിക സന്നാഹവുമായി ട്രംപ്; കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്‍റ്

ആണവക്കരാർ ഒപ്പിട്ടില്ലെങ്കിൽ വൻ ആക്രമണം, ഇറാനെതിരെ വമ്പൻ സൈനിക സന്നാഹവുമായി ട്രംപ്; കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്‍റ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ അടിയന്തരമായി ചർച്ചകൾക്ക് തയ്യാറായി ആണവ കരാറിൽ ഒപ്പിടണമെന്നും അല്ലാത്തപക്ഷം രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള സൈനിക ആക്രമണം നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ പ്രകോപനപരമായ പ്രസ്താവന നടത്തിയത്.

“ഒരു പടുകൂറ്റൻ കപ്പൽപ്പട ഇറാന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിശക്തമായ കരുത്തോടും നിശ്ചയദാർഢ്യത്തോടും കൂടിയാണ് ഇതിന്‍റെ സഞ്ചാരം. മുൻപ് വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയൊരു സൈനിക വ്യൂഹമാണിത്,” ട്രംപ് കുറിച്ചു. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന്‍റെ നേതൃത്വത്തിലുള്ള സംഘം നിലവിൽ ഇന്ത്യൻ സമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും ആക്രമണത്തിന് തങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ എത്രയും വേഗം ചർച്ചാ മേശയിലേക്ക് വരണമെന്നും ആണവായുധങ്ങൾ ഇല്ലാത്ത ഒരു സുതാര്യമായ കരാറിൽ ഏർപ്പെടണമെന്നുമാണ് ട്രംപിന്‍റെ ആവശ്യം. “സമയം അതിവേഗം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. മുൻപ് ഞാൻ പറഞ്ഞത് അനുസരിക്കാതിരുന്നപ്പോഴാണ് ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ ഉണ്ടായതും ഇറാൻ തകർന്നതും. അടുത്ത ആക്രമണം അതിനേക്കാൾ ഭീകരമായിരിക്കും. അത്തരമൊരു സാഹചര്യം ഉണ്ടാക്കാൻ അനുവദിക്കരുത്,” ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, പശ്ചിമേഷ്യയിൽ വരും ദിവസങ്ങളിൽ അമേരിക്ക വൻതോതിലുള്ള വ്യോമാഭ്യാസങ്ങൾ നടത്താൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയത്. ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുന്നതിനിടെയാണ് ട്രംപിന്റെ ഈ സൈനിക നീക്കമെന്നതും ശ്രദ്ധേയമാണ്. യുഎസ്എസ് എബ്രഹാം ലിങ്കൺ നിലവിൽ ഇന്ത്യൻ സമുദ്രത്തിലാണെന്നും ഏത് തരത്തിലുള്ള ഓപ്പറേഷനും സജ്ജമാകുന്ന തരത്തിൽ ഇറാനോട് അടുത്ത് തന്നെയാണ് ഇതിന്റെ സ്ഥാനമെന്നും പെന്റഗൺ വൃത്തങ്ങൾ സൂചിപ്പിച്ചു.

Share Email
LATEST
Top