വാഷിംഗ്ടൺ: മിനിയാപൊളിസിലെ ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് ഫെഡറൽ ഏജന്‍റുകൾ വെടിവെച്ചതായി ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ട്. സിബിപി തയ്യാറാക്കിയ ഈ റിപ്പോർട്ട് കോൺഗ്രസ് അംഗങ്ങൾ പരിശോധിച്ചു. അലക്സ് പ്രെറ്റിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടിലെ അവകാശവാദം. ഏജന്‍റുമാർ പ്രെറ്റിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അതിനെ എതിർത്തുവെന്നും തുടർന്ന് ഉദ്യോഗസ്ഥരുമായി മൽപിടുത്തമുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.
മൽപിടുത്തത്തിനിടയിൽ ഇവന്റെ കൈയ്യിൽ തോക്കുണ്ട് എന്ന് ഒരു ബോർഡർ പട്രോൾ ഏജന്റ് പലതവണ വിളിച്ചുപറഞ്ഞു. ഈ വിളികൾക്ക് ഏകദേശം അഞ്ച് സെക്കൻഡുകൾക്ക് ശേഷം രണ്ട് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക തോക്കുകളിൽ നിന്ന് വെടിയുതിർത്തു. ഒരു ബോർഡർ പട്രോൾ ഏജന്‍റ് തന്‍റെ Glock 19 തോക്കിൽ നിന്നും, മറ്റൊരു സിബിപി ഉദ്യോഗസ്ഥൻ Glock 47 തോക്കിൽ നിന്നുമാണ് വെടിവെച്ചത്.
അതേസമയം, പുറത്തുവന്ന ദൃശ്യങ്ങൾ ഈ റിപ്പോർട്ടിലെ പല കാര്യങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. പ്രെറ്റിയുടെ കൈവശം തോക്കുണ്ടായിരുന്നുവെങ്കിലും അത് അദ്ദേഹം പുറത്തെടുത്തിരുന്നില്ലെന്നും, ഏജന്‍റുമാർ അദ്ദേഹത്തെ നിലത്തുവച്ച് കീഴ്പ്പെടുത്തിയ ശേഷമാണ് വെടിവെച്ചതെന്നും ദൃക്സാക്ഷികളും വീഡിയോ ദൃശ്യങ്ങളും സൂചിപ്പിക്കുന്നു. ഈ പൊരുത്തക്കേടുകൾ ട്രംപ് ഭരണകൂടത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.













