കാരക്കസ്: മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് ശേഷം വെനിസ്വേലയുടെ ഭരണം ഏറ്റെടുത്ത ഡെൽസി റോഡ്രിഗസ്, യുഎസ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. വാഷിംഗ്ടണിൽ നിന്നുള്ള ഉത്തരവുകൾ വെനിസ്വേലൻ രാഷ്ട്രീയക്കാർ ഇനി സ്വീകരിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. പുവെർട്ടോ ലാ ക്രൂസിലെ ഒരു എണ്ണ ശുദ്ധീകരണശാലയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് റോഡ്രിഗസ് ഈ പ്രസ്താവന നടത്തിയത്. വെനിസ്വേലയുടെ ആഭ്യന്തര പ്രശ്നങ്ങൾ സ്വന്തം രാഷ്ട്രീയ നിലപാടുകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നും വിദേശ ശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.
എണ്ണ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും അതിന്റെ നിയന്ത്രണത്തിനും സംബന്ധിച്ച് അമേരിക്കയിൽ നിന്നുള്ള കനത്ത സമ്മർദ്ദമാണ് റോഡ്രിഗസ് നേരിടുന്നത്. ഇതിനെതിരെയുള്ള പ്രതികരണമായാണ് “മതിയായി” എന്ന ശക്തമായ നിലപാട് അവർ സ്വീകരിച്ചത്. മഡുറോയുടെ വിശ്വസ്തയായിരുന്ന റോഡ്രിഗസിനെയാണ് അമേരിക്ക ഇടക്കാല നേതാവായി പിന്തുണയ്ക്കുന്നത്. എന്നിരുന്നാലും, രാജ്യത്തിനകത്തെ മഡുറോ അനുകൂലികളെയും ഷാവിസ്റ്റുകളെയും ഒന്നിപ്പിക്കുന്നതിനിടയിൽ, അമേരിക്കയുടെ അമിതമായ നിയന്ത്രണം ദോഷകരമാകുമെന്ന തിരിച്ചറിവിലാണ് ഈ പുതിയ പ്രതികരണം.
ജനുവരി ആദ്യം നടന്ന അപ്രതീക്ഷിത സൈനിക നടപടിയിലൂടെയാണ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം ന്യൂയോർക്കിലെത്തിച്ചത്. ഇപ്പോൾ മഡുറോ അവിടെ വിചാരണ നേരിടുകയാണ്. വെനിസ്വേലയിലെ എണ്ണ വിപണിയിൽ പൂർണ നിയന്ത്രണം ഉറപ്പാക്കാനും ഗൾഫ് തീരത്തെ ശുദ്ധീകരണശാലകളിലേക്ക് വെനിസ്വേലൻ ക്രൂഡ് ഓയിൽ എത്തിക്കാനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. വെനിസ്വേലൻ ജനത സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഒന്നിച്ചു നിൽക്കണമെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ബൊളിവേറിയൻ നയതന്ത്രം ഉപയോഗിക്കുമെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു.













