ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളിക്കളഞ്ഞു. തന്ത്രപ്രധാനമായ ഈ ജലമാർഗം വഴി കടന്നുപോകാൻ ശ്രമിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് കപ്പലുകളെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് നേവി വെള്ളിയാഴ്ച രാവിലെ തിരിച്ചയച്ചു. കടലിടുക്ക് തുറന്നിരിക്കുന്നുവെന്ന ട്രംപിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തു.
ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമായി തങ്ങൾക്ക് ലഭിച്ച ‘സമ്മാനം’ ഹോർമുസ് കടലിടുക്ക് വഴി വിജയകരമായി കടന്നുപോയ പത്ത് എണ്ണക്കപ്പലുകളാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരു കപ്പലിനെ പോലും കടത്തിവിട്ടിട്ടില്ലെന്നും, ഈ ജലപാത ഇപ്പോഴും പൂർണമായും അടച്ചിട്ടിരിക്കുകയാണെന്നുമാണ് ഇറാന്റെ വ്യക്തമായ നിലപാട്. ഹോർമുസ് കടലിടുക്ക് വഴി ആരെങ്കിലും പ്രവേശിക്കാൻ ശ്രമിച്ചാൽ കർശനമായി നേരിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെയോ ഇസ്രായേലിന്റെയോ സഖ്യകക്ഷികളായ രാജ്യങ്ങളുടെ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി. ലക്ഷ്യസ്ഥാനം എന്തായാലും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നിരോധനം ബാധകമായിരിക്കുമെന്നും അവർ അറിയിച്ചു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ സുപ്രധാന സിരയായ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള ഈ തർക്കം ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.













