മരണത്തെ തോൽപ്പിച്ച് പാമ്പുകടിയേറ്റ അനോഷ് ആശുപത്രി വിട്ടു, അനുജനെ നഷ്ടമായ വീട്ടിലേക്ക്; പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ

മരണത്തെ തോൽപ്പിച്ച് പാമ്പുകടിയേറ്റ അനോഷ് ആശുപത്രി വിട്ടു, അനുജനെ നഷ്ടമായ വീട്ടിലേക്ക്; പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അനോഷ് ഇന്ന് വൈകുന്നേരം നാലരയോടെയാണ് ഡിസ്ചാർജ് ആയത്. ആശുപത്രി അധികൃതരും ബന്ധുക്കളും ചേർന്ന് വലിയ സ്വീകരണമാണ് കുട്ടിക്ക് നൽകിയത്. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അനോഷ് നന്ദി പറഞ്ഞു.

ശ്വസനതടസ്സവും നാഡീസംബന്ധമായ ഗുരുതര പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിച്ച അനോഷിന് എക്മോ (ECMO) ചികിത്സയും ആന്റി സ്നേക്ക് വെനവും നൽകിയാണ് ജീവൻ രക്ഷിച്ചത്. കുട്ടിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താറുമാറായ ഘട്ടത്തിൽ നിന്നുമാണ് വിദഗ്ധ ചികിത്സയിലൂടെ ഡോക്ടർമാർ അവനെ തിരികെ കൊണ്ടുവന്നത്. അനോഷ് ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ രമേശ് സ്ഥിരീകരിച്ചു.

കുഞ്ഞനുജൻ ആൽജോയുടെ വിയോഗവാർത്തയ്ക്കിടയിലും അനോഷിന്റെ തിരിച്ചുവരവ് നാടിന് ആശ്വാസമായി. വേദനയോ പാടുകളോ ഉണ്ടാക്കാത്ത ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാൽ തിരിച്ചറിയാൻ പ്രയാസമാണെന്നും അർദ്ധരാത്രിയിലുണ്ടാകുന്ന വയറുവേദന പ്രധാന ലക്ഷണമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാലത്ത് പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Share Email
LATEST excelnclexrn
Top