ഗുജറാത്തിൽ കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും അപ്രസക്തമാക്കി ബിജെപിക്ക് മാസ്മരിക വിജയം. 15 കോർപ്പറേഷനുകളിലും ബിജെപി ഭരണം പിടിച്ചെടുത്തു. സൂറത്തിൽ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ എഎപി ഇത്തവണ നാല് സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ, അഹമ്മദാബാദിലും വഡോദരയിലും കോൺഗ്രസ് വൻ തിരിച്ചടി നേരിട്ടു. പല നഗരസഭകളിലും എതിരാളികളില്ലാതെ മുഴുവൻ സീറ്റുകളും ബിജെപി സ്ഥാനാർത്ഥികൾ സ്വന്തമാക്കി.ജില്ലാ പഞ്ചായത്തുകളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതോടെ വലിയ നേട്ടമുണ്ടാക്കാൻ ഭരണപക്ഷത്തിന് സാധിച്ചു. 33 ജില്ലാ പഞ്ചായത്തുകളിൽ ബിജെപി വ്യക്തമായ മുൻതൂക്കം നേടിയപ്പോൾ കോൺഗ്രസിന് ഒരിടത്തും ഭരണം പിടിക്കാനായില്ല. ആം ആദ്മി പാർട്ടി നർമ്മദ ജില്ലാ പഞ്ചായത്തിൽ വിജയിച്ച് സാന്നിധ്യമറിയിച്ചു. ബിജെപിയുടെ വികസന മോഡലിനെ ജനങ്ങൾ പൂർണ്ണമായും ഏറ്റെടുത്തുവെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്.ഗുജറാത്തിലെ ജനങ്ങൾ ക്രിയാത്മക രാഷ്ട്രീയത്തെ പിന്തുണച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. വികസനത്തുടർച്ചയ്ക്കുള്ള ജനവിധി എന്നാണ് ഈ വിജയത്തെ ബിജെപി നേതൃത്വം വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ വിജയം ഊർജ്ജം നൽകുമെന്ന് പാർട്ടി വിലയിരുത്തുന്നു. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലടക്കം ബിജെപി വൻ മുന്നേറ്റമാണ് ഇത്തവണ കാഴ്ചവെച്ചത്.
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സമ്പൂർണ്ണാധിപത്യം, എല്ലാ കോർപറേഷനും തൂത്തുവാരി, 33 ജില്ലാ പഞ്ചായത്തുകളിലും വിജയം; അഭിനന്ദിച്ച് പ്രധാനമന്ത്രി
April 28, 2026 11:56 pm















