തൃശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി പടക്കങ്ങൾ നിർമ്മിക്കുന്ന ലൈസൻസി സതീഷിന്റെ നിർമ്മാണശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പ്രദേശം പുകപടലങ്ങളാൽ നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് തുടരുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു.











