അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്ക്, പരസ്പരം ആരോപണം,

അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്ക്, പരസ്പരം ആരോപണം,

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിൽ നേരത്തെ ഒപ്പിട്ട വെടിനിർത്തൽ കരാർ വലിയ പ്രതിസന്ധിയിലേക്കെന്ന് സൂചന. കരാർ നിലവിലിരിക്കെ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർദ്ധിക്കുകയും ആക്രമണങ്ങളുണ്ടാകുകയും ചെയ്തു. ഇത് ആഗോള എണ്ണ വിപണിയെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നാണ് അമേരിക്കൻ ആരോപണം. ഇസ്രായേൽ ലെബനനെ ആക്രമിച്ചത് വെടിനിർത്തൽ ധാരണയുടെ ലംഘനമെന്ന് ഇറാൻ കുറ്റപ്പെടുത്തുന്നു.

ഹോർമുസ് കടലിടുക്കിലെ ഉപരോധം ചർച്ചകൾക്ക് മുൻപ് പൂർണമായും ഒഴിവാക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ലെബനനിലേക്ക് ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തുന്നതിൽ കടുത്ത വിമർശനവും ഇറാൻ ഉന്നയിക്കുന്നു. കരാറിന്റെ ഭാഗമായുള്ള നിബന്ധനകൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ച് ഇറാൻ എണ്ണ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. മധ്യേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഉപരോധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും കാരണം എണ്ണക്കയറ്റുമതിയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഉന്നതതല ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. സമാധാന ശ്രമങ്ങൾ പാളുന്നത് മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.ആഗോള എണ്ണ വിപണിയിൽ ഇറാൻ പ്രധാന പങ്കുവഹിക്കുന്നതിനാൽ, വിതരണത്തിലെ കുറവ് അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചകൾ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Share Email
LATEST
Top