ലഹോർ : ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വെടിനിർത്തൽ കരാറിൽ ലബനനെയും ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ ലബനീസ് പ്രധാനമന്ത്രി നവാഫ് സലാം പാകിസ്ഥാന്റെ സഹായം തേടി. ഇസ്രായേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ ലബനനിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. വെടിനിർത്തൽ ഉടമ്പടി യാഥാർത്ഥ്യമാക്കാൻ പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച സലാം, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ വിളിച്ച് തന്റെ ആശങ്കകൾ പങ്കുവെച്ചു.
ഇസ്രായേലിന്റെ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കരാറിൽ ലബനന്റെ സുരക്ഷ കൂടി ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇറാനുമായുള്ള വെടിനിർത്തൽ ലബനന് ബാധകമല്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രായേലും. ലബനനിലെ തങ്ങളുടെ ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ലബനനെ വെടിനിർത്തൽ കരാറിന്റെ അവിഭാജ്യ ഘടകമായാണ് ഇറാൻ കാണുന്നതെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി. ലബനനെ ഒഴിവാക്കിയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ലബനനെ കൂടി സമാധാന കരാറിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന രാജ്യാന്തര സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമായത്.













