നിതീഷ് കുമാർ ഏപ്രിൽ 14ന് രാജിവെക്കും; ബിഹാറിൽ പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി എത്തിയേക്കും

നിതീഷ് കുമാർ ഏപ്രിൽ 14ന് രാജിവെക്കും; ബിഹാറിൽ പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി എത്തിയേക്കും

ബിഹാർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഏപ്രിൽ 14-ന് സ്ഥാനം രാജിവെക്കുമെന്ന് ഏകദേശ ധാരണയായി. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏപ്രിൽ 10-ന് അംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച അദ്ദേഹം ഡൽഹിയിലെത്തും. സംസ്ഥാനത്തെ പിൻഗാമിയെ നിശ്ചയിക്കുന്നതിനായി ഏപ്രിൽ 13-ന് നിർണ്ണായക കാബിനറ്റ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ദീർഘകാലം ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുന്നത് ഒരു യുഗത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. സാമ്രാട്ട് ചൗധരിയെ തന്റെ പിൻഗാമിയായി ഉയർത്തിക്കാട്ടാൻ നിതീഷ് കുമാർ നേരത്തെ തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ രാജിയെത്തുടർന്ന് മുഖ്യമന്ത്രി പദം ദീർഘകാലം ഒഴിഞ്ഞുകിടക്കരുത് എന്ന നിർദ്ദേശവും അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഏപ്രിൽ 15-ന് പട്നയിൽ നടത്താനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചതായാണ് വിവരം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മികച്ച വിജയത്തിന് ശേഷമുള്ള ഈ അധികാര കൈമാറ്റം സഖ്യത്തിനുള്ളിലെ മുൻകൂർ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യസഭയിലേക്ക് മാറുന്നതോടെ കേന്ദ്ര രാഷ്ട്രീയത്തിൽ നിതീഷ് കുമാർ കൂടുതൽ സജീവമാകും. അതേസമയം, സാമ്രാട്ട് ചൗധരി ഭരണനേതൃത്വത്തിലേക്ക് വരുന്നതോടെ ബിഹാറിൽ ബിജെപിക്ക് നേരിട്ടുള്ള ആധിപത്യം ലഭിക്കുമെന്നും ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Share Email
LATEST excelnclexrn
More Articles
Top