തിരുവനന്തപുരം : കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസത്തെ അവധി അനുവദിച്ച് കൗൺസിൽ യോഗം. കാപ്പാ കേസിൽപ്പെട്ട് നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് കൗൺസിലറുടെ അപേക്ഷ കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് പാസ്സാക്കിയത്. രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ ഭരണപക്ഷം പ്രമേയം വോട്ടിനിട്ടു. തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും 50 വോട്ടുകൾ വീതം ലഭിച്ചതോടെ, മേയർ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തി അപേക്ഷയ്ക്ക് അംഗീകാരം നൽകുകയായിരുന്നു. സ്വതന്ത്ര കൗൺസിലർ സുധീഷ് അടക്കം 51 പേരുടെ പിന്തുണയോടെയാണ് അപേക്ഷ പാസ്സായതെന്ന് മേയർ അറിയിച്ചു. കൗൺസിൽ യോഗത്തിൽ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം കനത്ത പ്രതിഷേധം രേഖപ്പെടുത്തി.
ആകെ 101 അംഗങ്ങളുള്ള കൗൺസിലിൽ ഭൂരിപക്ഷം തെളിയിക്കാൻ 51 വോട്ടുകൾ ആവശ്യമായിരുന്നു. സുഗതൻ ജയിലിലായതോടെ ബിജെപിയുടെ ഭൂരിപക്ഷം പ്രതിസന്ധിയിലായി. എന്നാൽ പൗണ്ട്കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലർ സുധീഷ്, കണ്ണമ്മൂല കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ എന്നിവരുടെ പിന്തുണയും മേയർ വി.വി. രാജേഷിന്റെ കാസ്റ്റിംഗ് വോട്ടും കൂടിയായപ്പോൾ 51 വോട്ടുകളോടെ അവധി അപേക്ഷ പാസ്സാവുകയായിരുന്നു.
വട്ടിയൂർക്കാവ്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, കലാപശ്രമം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള 19 ക്രിമിനൽ കേസുകൾ സുഗതനെതിരെയുണ്ട്. ഒരു ക്ഷേത്രോത്സവത്തിനിടയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതും കാപ്പാ ചുമത്തി വിയ്യൂർ ജയിലിലേക്ക് മാറ്റിയതും.

















