വാഷിംഗ്ടൺ/ലോസ് ആഞ്ചലസ്: 2020ൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ അനന്തരവളെയും മകളെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരെ ഇറാനിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ശനിയാഴ്ച അറിയിച്ചു. ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു അഫ്ഷാറും മകളും.
അമേരിക്കയിൽ താമസിക്കുമ്പോഴും ഇറാൻ ഭരണകൂടത്തിന്റെ പ്രചാരകയായി അഫ്ഷാർ പ്രവർത്തിച്ചുവെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആരോപിക്കുന്നത്. മധ്യപൂർവ്വേഷ്യയിലെ അമേരിക്കൻ സൈനികർക്കും സൈനിക താവളങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ ഇവർ ആഘോഷിക്കുകയും, പുതിയ ഇറാനിയൻ പരമോന്നത നേതാവിനെ പ്രശംസിക്കുകയും ചെയ്തു. കൂടാതെ, അമേരിക്കയെ ‘മഹാ സാത്താൻ’ എന്ന് വിശേഷിപ്പിക്കുകയും ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ച ഐആർജിസിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
അഫ്ഷാറിനും മകൾക്കും ഉണ്ടായിരുന്ന യുഎസ് ഗ്രീൻ കാർഡുകൾ റദ്ദാക്കിയതായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എക്സിലൂടെ അറിയിച്ചു. “അമേരിക്കൻ വിരുദ്ധ ഭീകര ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്ന വിദേശ പൗരന്മാർക്ക് നമ്മുടെ രാജ്യം ഒരു താവളമായി മാറാൻ ട്രംപ് ഭരണകൂടം അനുവദിക്കില്ല,” റൂബിയോ വ്യക്തമാക്കി. നിലവിൽ ഇറാനുമായി യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിനകത്തുള്ള ഇറാൻ അനുകൂലികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ട്രംപ് സർക്കാരിന്റെ തീരുമാനം. അഫ്ഷാറിന്റെ അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.













