കേന്ദ്രമന്ത്രി കിരൺ റിജിജുവും ശശി തരൂർ എംപിയും തമ്മിൽ രാഷ്ട്രീയ വാക്പോര് മുറുകുന്നു. കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് തരൂർ സമ്മതിച്ചെന്ന റിജിജുവിന്റെ പരാമർശം തികച്ചും അടിസ്ഥാനരഹിതമാണെന്ന് തരൂർ പ്രതികരിച്ചു. റിജിജുവിന്റേത് തെറ്റായ വ്യാഖ്യാനമാണെന്നും തന്റെ നിലപാട് വ്യക്തമാക്കാൻ കൂടെയുണ്ടായിരുന്നവർക്ക് സാധിക്കുമെന്നും തരൂർ വ്യക്തമാക്കി.
പാർലമെന്റിലെ സ്വകാര്യ സംഭാഷണത്തെ രാഷ്ട്രീയ നേട്ടത്തിനായി റിജിജു ഉപയോഗിക്കുകയാണെന്ന് തരൂർ ആരോപിച്ചു. തരൂർ വ്യക്തിപരമായി സ്ത്രീവിരുദ്ധനല്ലെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി അങ്ങനെയാണെന്ന് പറഞ്ഞപ്പോൾ തരൂർ സമ്മതിച്ചു എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. എന്നാൽ താൻ പറഞ്ഞതിനെ മന്ത്രി വളച്ചൊടിക്കുകയായിരുന്നുവെന്ന് തരൂർ വിശദീകരിച്ചു.
കോൺഗ്രസിന്റെ സ്ത്രീപക്ഷ നിലപാടുകളെ ഉയർത്തിപ്പിടിച്ച തരൂർ, വനിതാ സംവരണത്തിനായി പാർട്ടി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചു. യുപിഎ കാലത്ത് രാജ്യസഭയിൽ ബില്ല് പാസാക്കിയതും സോണിയ ഗാന്ധിയുടെ ഇടപെടലുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവരണം ഉടനടി നടപ്പിലാക്കാൻ കോൺഗ്രസ് സന്നദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.















