ടെഹ്റാൻ: വധഭീഷണികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമേനി അജ്ഞാതവും സുരക്ഷിതവുമായ ഒളിത്താവളത്തിലേക്ക് മാറിയതായി റിപ്പോർട്ട്. പുറംലോകവുമായുള്ള ആശയവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും പരിമിതപ്പെടുത്തിയ നിലയിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. സി.ബി.എസ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വിശ്വസ്തരായ ദൂതന്മാരുടെ ഒരു വലിയ ശൃംഖലയിലൂടെ (labyrinth of couriers) മാത്രമാണ് ഇപ്പോൾ ഖമേനിയെ ബന്ധപ്പെടാൻ സാധിക്കുന്നത്.
അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് സി.ബി.എസ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള ഈ ആശയവിനിമയ ശൃംഖല നിലവിൽ വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് വലിയ തടസ്സമായി മാറിയിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തുന്ന ഇറാൻ പ്രതിനിധികൾക്ക്, നിർണ്ണായക തീരുമാനങ്ങൾക്കായി പരമോന്നത നേതാവിനെ സമയബന്ധിതമായി ബന്ധപ്പെടാൻ സാധിക്കാത്തതാണ് നിലവിലെ പ്രധാന പ്രതിസന്ധി.















