ഇടതുകോട്ടകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലങ്ങളിൽ പോലും ജനങ്ങൾ ഭരണവിരുദ്ധ വികാരം പ്രകടിപ്പിച്ച കാഴ്ചയാണ് ഇത്തവണത്തെ ഫലം നൽകുന്നത്. അഹങ്കാരത്തോടെ കളത്തിലിറങ്ങിയ പ്രമുഖ മന്ത്രിമാർക്കെല്ലാം വോട്ടർമാർ കനത്ത പ്രഹരം നൽകി. പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ വീഴ്ചയും ആറൻമുളയിൽ അബിൻ വർക്കി നേടിയ ഉജ്ജ്വല വിജയവും യുഡിഎഫ് തരംഗം ആഞ്ഞടിച്ചതിന്റെ തെളിവുകളാണ്.
മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, പി. രാജീവ് എന്നിവർ തങ്ങളുടെ മണ്ഡലങ്ങളിൽ അടിയറവ് പറഞ്ഞു. തൃത്താലയിൽ വി.ടി. ബൽറാം തന്റെ മണ്ഡലം തിരിച്ചുപിടിച്ചപ്പോൾ എം.ബി. രാജേഷിന് പരാജയം സമ്മതിക്കേണ്ടി വന്നു. കണ്ണൂരിലെ പടക്കുതിരയായ രാമചന്ദ്രൻ കടന്നപ്പള്ളിയും എലത്തൂരിലെ എ.കെ. ശശീന്ദ്രനും തോറ്റത് എൽഡിഎഫിന്റെ പരാജയത്തിന്റെ ആഴം കൂട്ടി.
മുഖ്യമന്ത്രി പിണറായി വിജയനും കെ.എൻ. ബാലഗോപാലും കഷ്ടിച്ച് രക്ഷപെട്ടപ്പോൾ, മുഹമ്മദ് റിയാസ് ബേപ്പൂരിൽ തന്റെ വിജയം നിലനിർത്തി. കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, സജി ചെറിയാൻ എന്നിവർ മാത്രമാണ് മന്ത്രിമാരിൽ നിന്ന് നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിപ്പടയുടെ ഈ കൂട്ടത്തോൽവി കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വലിയൊരു പാഠമായി മാറുകയാണ്.















