തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ കയ്യാങ്കളിയും സംഘർഷവും. ബിജെപി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെയാണ് കൗൺസിൽ ഹാൾ യുദ്ധക്കളമായി മാറിയത്. പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് കൗൺസിലർമാരും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് പിന്നീട് പരസ്യമായ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയുമായിരുന്നു.
മിനിട്സ് ബുക്കിൽ ഒപ്പിടാൻ കോൺഗ്രസ് അംഗങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിക്കാതിരുന്നതാണ് സംഘർഷം കൂടുതൽ വഷളാക്കിയത്. ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ തങ്ങളുടെ വനിതാ അംഗങ്ങളെ കയ്യാങ്കളിക്കിടെ കയ്യേറ്റം ചെയ്തതായി കോൺഗ്രസ് നേതൃത്വം ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഇരുവിഭാഗവും തമ്മിൽ തള്ളിക്കയറ്റവും പരസ്പരം ചീത്തവിളിയും ഉണ്ടായതോടെ കൗൺസിൽ യോഗം പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായത്.
തുടർന്ന് കൗൺസിൽ ഹാളിൽ വൻ പ്രതിഷേധവും മുദ്രാവാക്യം വിളികളും ഉയർന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾ അവഗണിച്ച് അജണ്ടകൾ വേഗത്തിൽ പാസാക്കി മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു. യോഗത്തിന് ശേഷവും ഇരുവിഭാഗവും തമ്മിലുള്ള വാക്പോരും പ്രതിഷേധവും കോർപ്പറേഷൻ പരിസരത്ത് തുടർന്നു.
















