ടെഹ്റാൻ: പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം ഉണ്ടാകാത്തതിന്റെ ആശ്വാസത്തിൽ ലോകം. കഴിഞ്ഞ രാത്രിയിൽ ഇറാനെ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഭാഗത്തുനിന്ന് പുതിയ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. അമേരിക്കൻ ആക്രമണങ്ങൾക്ക് ഇടവേള വീണതോടെ കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ തുടങ്ങിയ ഗൾഫ് മേഖലകളിലേക്കുള്ള ഇറാന്റെ തിരിച്ചടിയും കുറഞ്ഞിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുകയാണോ അതോ ഇത് കൊടുങ്കാറ്റിന് മുന്നോടിയായുള്ള ശാന്തതയാണോ എന്ന ചർച്ചകൾ സജീവമായി.
ഹോർമൂസ് കടലിടുക്കിലെ സമാധാന ധാരണകളെക്കുറിച്ചുള്ള ചർച്ചകളും ഇതിനകം സജീവമായിട്ടുണ്ട്. ഇറാനോട് ആലോചിക്കാതെ പുതിയ പാത തുറക്കാൻ ശ്രമിച്ചതാണ് മുൻ ധാരണകൾ പൊളിയാൻ കാരണമായതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അതേസമയം, ഇറാൻ ചർച്ചകൾക്ക് വഴങ്ങുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രതികരിച്ചു. ഇതിനിടെ ഹോർമൂസിൽ മൊസാംബിക് പതാക വഹിച്ച കപ്പലിൽ ഉണ്ടായിരുന്ന 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷപ്പെടുത്തിയത് വലിയ ആശ്വാസ വാർത്തയായി.
മറുവശത്ത് സൗദിയും ഹൂത്തികളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി തുടരുകയാണ്. രാത്രിയിൽ സൗദിയുടെ കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ യെമനിലെ ഹുദൈദ തുറമുഖത്തുള്ള ടെലികമ്മ്യൂണിക്കേഷൻ കേന്ദ്രം സൗദി സംയുക്ത സേന തകർത്തു. ഇതിന് തിരിച്ചടിയായി അരാംകോ ഉൾപ്പെടെയുള്ള പ്രധാന റിഫൈനറികളും തുറമുഖവും സ്ഥിതി ചെയ്യുന്ന സൗദിയിലെ യാംബു, ജിസാൻ മേഖലകളിൽ ഹൂത്തികൾ ആക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















