ന്യൂഡൽഹി: ഒമാൻ തീരത്ത് യു.എസ് നാവികസേന നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത രാഷ്ട്രീയ പ്രത്യാക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
അന്താരാഷ്ട്ര ജലപാതകളിൽ രാജ്യത്തെ പൗരന്മാർ ദാരുണമായി കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെ അദ്ദേഹം ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു.
തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. സംഭവത്തെപ്പറ്റി ‘കോംപ്രമൈസ്ഡ് പ്രധാനമന്ത്രി’ ഒരു വാക്കുപോലും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. “കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഇന്ത്യൻ ജനതയെ സംരക്ഷിക്കാൻ കഴിയില്ല. നാവികരെ കൊലപ്പെടുത്തിയവരെ നേരിടാൻ പ്രധാനമന്ത്രിക്ക് ധൈര്യമോ ശക്തിയോ ഇല്ല,” എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ വിദേശ നേതാക്കളെ പുഞ്ചിരിയോടെ കെട്ടിപ്പിടിക്കാൻ പ്രധാനമന്ത്രിക്ക് സമയമുണ്ടാകും, എന്നാൽ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ സംസാരിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു..
ഒമാൻ ഉൾക്കടലിൽ എം.ടി. സെറ്റെബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ യു.എസ് സെൻട്രൽ കമാൻഡ് നടത്തിയ മിസൈൽ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഡെക്ക് കേഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന മറ്റ് 21 ഇന്ത്യൻ നാവികരെ ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ എണ്ണക്കടത്ത് ഉപരോധം ലംഘിച്ചതിനാണ് കപ്പൽ ആക്രമിച്ചതെന്നാണ് യു.എസിന്റെ വാദം.















